രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം; സംസ്‌കാരം വൈകീട്ട് നാലിന്; മഹാരാഷ്ട്രയില്‍ ഒരു ദിവസത്തെ ദുഃഖാചരണം

വ്യവസായ-സാമൂഹ്യ രംഗത്ത് അതുല്യ സംഭാവന നല്‍കിയ രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെയാകും വിട നല്‍കുക
ratan tata funeral
ടാറ്റയുടെ മൃതദേഹം പൊതു ദർശനത്തിന് വെച്ചപ്പോൾ, രത്തൻ ടാറ്റ എഎൻഐ
Updated on
1 min read

മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. വ്യവസായികള്‍, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രുമുഖര്‍ തുടങ്ങി വന്‍ ജനാവലിയാണ് രത്തന് അന്തിമോപചാരം അര്‍പ്പിക്കാനായി മുംബൈയിലെ കൊളാബയിലെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വൈകീട്ട് നാലിന് മുംബൈ വര്‍ളി ശ്മശാനത്തിലാണ് രത്തന്‍ ടാറ്റയുടെ ഭൗതികദേഹം സംസ്‌കരിക്കുക.

വ്യവസായ-സാമൂഹ്യ രംഗത്ത് അതുല്യ സംഭാവന നല്‍കിയ രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെയാകും വിട നല്‍കുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രത്തന്‍ ടാറ്റയുടെ ഭൗതികശരീരം ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ പൊതുദര്‍ശനത്തിന് വെക്കും.

തുടര്‍ന്നാണ് സംസ്‌കാരത്തിനായി വര്‍ളി ശ്മശാനത്തിലേക്ക് കൊണ്ടുപോകുക. രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. സംസ്ഥാന സര്‍ക്കാര്‍ ഇന്നു നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മന്ത്രി ദീപക് കേസര്‍കര്‍ വ്യക്തമാക്കി.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാവിലെ തന്നെ വര്‍ളിയിലെ വീട്ടിലെത്തി രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വീടിന് മുന്നില്‍ വന്‍ പൊലീസ് സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. രത്തന്‍ ടാറ്റയുടെ മരണം അറിഞ്ഞയുടന്‍ തന്നെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, വിദ്യാഭ്യാസമന്ത്രി ദീപക് കേസര്‍കര്‍, വ്യവസായി മുകേഷ് അംബാനി തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നലെ രാത്രി 11.45ഓടെയായിരുന്നു രത്തന്‍ ടാറ്റയുടെ അന്ത്യം സംഭവിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com