
ന്യൂഡൽഹി: വഖഫ് ബില്ലിനെതിരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നുവെന്നു കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ബില്ലുമായി ബന്ധപ്പെട്ട് നുണകൾ പ്രചരിപ്പിക്കരുത്. പാർലമെന്റിന്റെ ഈ സെഷനിൽ തന്നെ ബിൽ കൊണ്ടുവരാനുള്ള ശ്രമം ഊർജിതമായി നടക്കുകയാണെന്നും കേന്ദ്ര മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
വഖഫ് ബിൽ മുസ്ലിം വിരുദ്ധമാണെന്നും അവരുടെ ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കുമെന്നും പ്രതിപക്ഷം പ്രചരിപ്പിക്കുന്നു. ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നിയമത്തെ ഭരണഘടനാപരമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ചർച്ച നടത്തിയായിരിക്കും ബിൽ അവതരിപ്പിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെസിബിസിയുടെ നിർദ്ദേശം എല്ലാ എംപിമാരും ശ്രദ്ധിക്കണം. ബില്ലിനു അനുകൂലമായി വോട്ടു ചെയ്യണം. കെസിബിസി ആർഎസ്എസ് സമ്മർദ്ദത്തിലാണോ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്തെല്ലാം വ്യാജ പ്രചാരണങ്ങളാണ് നടത്തുന്നത്. ഇന്ത്യ സഖ്യത്തിലെ പല കക്ഷികളും ഈ ബിൽ കൊണ്ടു വരണമെന്നു തന്നോടു പറഞ്ഞിട്ടുണ്ട്.
ജെപിസിയിൽ നീണ്ട ചർച്ചകൾ നടന്നു. ജനാധിപത്യപരമായി തന്നെയാണ് ഈ ബിൽ കൊണ്ടു വരുന്നത്. വെറുതെ ബഹളം വച്ചിട്ടു കാര്യമില്ല. സിഎഎയുടെ കാര്യത്തിലും ഇതേ രീതിയിലാണ് വ്യാജ പ്രചാരണം നടന്നത്. നുണകൾ പ്രചരിപ്പിക്കരുതെന്നു ഇരു കൈകളും കൂപ്പി പറയുകയാണ്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക