
പനജി: വടക്കന്‍ ഗോവയിലെ ഒരു ഗ്രാമത്തില്‍ നടന്ന ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. 80 ലധികം പേര്‍ക്ക് പരിക്കുണ്ട്. പനജിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഷിര്‍ഗാവോ ഗ്രാമത്തിലെ ശ്രീ ലൈരായ് ദേവീ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മുഖ്യമന്ത്രി പ്രമോദ് സാവന്ത് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു.
ഉത്സവത്തിനായി ക്ഷേത്രത്തിലേയ്ക്കുള്ള ഇടുങ്ങിയ പാതകളില്‍ ആയിരക്കണക്കിന് ഭക്തര്‍ തിങ്ങി നിറഞ്ഞതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം. കുറഞ്ഞത് 30,000 മുതല്‍ 40,000 വരെ ആളുകളെങ്കിലും അവിടെയുണ്ടായിരുവെന്നാണ് കണക്ക്. തിക്കിലും തെരക്കിലും പെട്ട് പല ഭാഗത്തേയ്ക്ക് ഓടുന്നതിനിടെ പലരും നിലത്തു വീണു. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ ഇവിടുത്തെ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. അതേസമയം അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രം എല്ലാ സഹായവും വാഗ്ദാനവും ചെയ്തിട്ടുണ്ടെന്നും ബിജെപി യൂണിറ്റ് പ്രസിഡന്റ് ദാമോദര്‍ നായിക് പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തേയ്ക്ക് ഗോവ സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ