കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും; രാജ്യത്ത് 259 ഇടങ്ങളില്‍ മോക് ഡ്രില്‍; ഡാമുകളില്‍ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും കവരത്തിയിലും മോക്ഡ്രില്‍ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു
Defence drills at 259 sites in India
രാജ്യത്ത് 259 ഇടങ്ങളില്‍ മോക് ഡ്രില്‍എപി
Updated on

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ, രാജ്യത്ത് നാളെ 259 ഇടങ്ങളിലാണ് മോക്ഡ്രില്‍ നടത്തുന്നത്. മൂന്ന് സിവില്‍ ഡിഫന്‍സ് ഡിസ്ട്രിക്ടുകളാക്കിയാണ് മോക്ഡ്രില്‍. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും ലക്ഷദ്വീപിലെ കവരത്തിയിലും മോക്ഡ്രില്‍ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

സിവില്‍ ഡിഫന്‍സ് ഡിസ്ട്രിക്ട് കാറ്റഗറി ഒന്നില്‍ ഡല്‍ഹി, മഹാരാഷ്ട്രയിലെ മുംബൈ, ഉരന്‍, താരാപൂര്‍, ഗുജറാത്തിലെ സൂറത്ത്, വഡോദര, കക്രാപര്‍, ഒഡീഷയിലെ താല്‍ച്ചര്‍, രാജസ്ഥാനിലെ കോട്ട, രാവത്-ഭാട്ട, യുപിയിലെ ബുലന്ദ്ഷഹര്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നു. കാറ്റഗറി രണ്ടിലാണ് കേരളവും ലക്ഷദ്വീപിലെ കവറത്തിയും ഉള്‍പ്പെടുന്നത്. ജമ്മു കശ്മീരിലെ 19 സ്ഥലങ്ങള്‍ ഉള്‍പ്പെടെ, മൊത്തം 210 സ്ഥലങ്ങളാണ് കാറ്റഗറി രണ്ടിലുള്ളത്.

കാറ്റഗറി മൂന്നില്‍ കശ്മീരിലെ പുല്‍വാമ, ബിഹാറിലെ ബഗുസരായ്, മഹാരാഷ്ട്രയിലെ ഔറംഗാബാദ്, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ്, പഞ്ചാബിലെ ഫരീദ്പൂര്‍, സാംഗ്രൂര്‍ തുടങ്ങി 45 ഇടങ്ങളിലും മോക്ഡ്രില്‍ നടക്കും. പാകിസ്ഥാനുമായുള്ള ബന്ധം കലുഷിതമാകുന്നതിനിടെ, ആക്രമണം ഉണ്ടായാല്‍ നേരിടേണ്ട ഒരുക്കങ്ങളില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് മോക്ഡ്രില്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കണം. ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കണം. അടിയന്തര സാഹചര്യങ്ങളില്‍ ബ്ലാക്ക് ഔട്ട് സംവിധാനങ്ങള്‍ ഒരുക്കുന്നതും സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതും പരിശീലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒഴിപ്പിക്കല്‍ പദ്ധതി പരിഷ്‌കരിക്കുകയും പരിശീലിപ്പിക്കുകയും വേണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അണക്കെട്ടുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു. വൈദ്യുതോത്പാദന, ജലസേചന അണക്കെട്ടുകളുടെയെല്ലാം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിക്കുന്നതു വരെ സുരക്ഷ ശക്തമായി തുടരാനാണ് തീരുമാനം. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തില്‍ ഇന്ത്യ നടപടികള്‍ കടുപ്പിക്കുന്നതിനിടെയാണ് മോക്ഡ്രില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 1971ലെ ഇന്ത്യ- പാക് യുദ്ധ സമയത്തും സമാനമായ മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com