
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ പാക് സൈന്യം അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഇന്ത്യന്‍ സൈന്യം. മെയ് എട്ടിന് പുലര്‍ച്ചെയായിരുന്നു ആക്രമണ ശ്രമം. ഡ്രോണുകളം മിസൈലുകളും ഉപയോഗിച്ചുള്ള നീക്കം വ്യോമ പ്രതിരോധ സംവിധാനം പരാജയപ്പെടുത്തിയെന്ന് മേജര്‍ ജനറല്‍ കാര്‍ത്തിക് സി ശേഷാദ്രി പറഞ്ഞു.
പാകിസ്ഥാന് നിയമപരമോ നീതിപൂര്‍വമോ ആയ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍, സിവിലിയന്‍, മത കേന്ദ്രങ്ങള്‍ തുടങ്ങിയവ ആക്രമിക്കുമെന്ന് തങ്ങള്‍ മുന്‍കൂട്ടിക്കണ്ടു. അതില്‍ ഏറ്റവും പ്രധാനമായിരുന്നു സുവര്‍ണക്ഷേത്രമെന്നും കാര്‍ത്തിക് സി ശേഷാദ്രി പറഞ്ഞു.
സുവര്‍ണക്ഷേത്രം സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു വ്യോമ കവചം തീര്‍ത്തിരുന്നതായും അദ്ദേഹം പറഞ്ഞു. മേയ് എട്ട് പുലര്‍ച്ചെയായിരുന്നു ആക്രമണം. ഇരുട്ടിന്റെ മറവില്‍ പാകിസ്ഥാന്‍ ദീര്‍ഘദൂര മിസൈലുകളും ഡ്രോണുകളും ക്ഷേത്രം ലക്ഷ്യമാക്കി പായിച്ചു. എന്നാല്‍, ഇന്ത്യന്‍ സൈന്യം ഇവയെല്ലാം ഫലപ്രദമായി പ്രതിരോധിച്ചു. ഡ്രോണുകളും മിസൈലുകളും വെടിവെച്ചുതകര്‍ത്തെന്നും ക്ഷേത്രത്തിന് ഒരു പോറല്‍പോലും സംഭവിച്ചില്ലെന്നും ശേഷാദ്രി കൂട്ടിച്ചേര്‍ത്തു. പാക് ആക്രമണങ്ങളെ എങ്ങനെയാണ് പ്രതിരോധിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു
ആകാശ് മിസൈല്‍, എല്‍-70 വ്യോമ പ്രതിരോധ തോക്കുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പാക് ഡ്രോണ്‍ ആക്രമണങ്ങളെ നിര്‍വീര്യമാക്കിയത്. ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട്, ജലന്ധര്‍, ലുധിയാന, ചണ്ഡിഗഢ്, ഭുജ് ഉള്‍പ്പെടെയുള്ള നഗരങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് പാക് ആക്രമണമുണ്ടായിരുന്നതായി നേരത്തേ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ