ന്യൂഡല്‍ഹി: കിട്ടാക്കടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇവ നിയന്ത്രിക്കുന്നതിനും തിരിച്ചു പിടിക്കുന്നതിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (ആര്‍ബിഐ) കൂടുതല്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കി. കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിന് ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശങ്ങളും പരിഹാരങ്ങളും നല്‍കാന്‍ ആര്‍ബിഐക്ക് പുതിയ ഓര്‍ഡിനന്‍സിലൂടെ സാധിക്കും.
എന്താണ് നേട്ടം
ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വലിയ തുക വായ്പയായി എടുത്ത് തിരിച്ചടക്കാതിരിക്കുന്നവര്‍ക്കെതിരേ റിസര്‍വ് ബാങ്കിന് നടപടിയെടുക്കാന്‍ പുതിയ ഓര്‍ഡിനന്‍സിലൂടെ സാധിക്കും. പാപ്പരത്ത നിയമത്തില്‍ മാറ്റം വരുത്തിയാണ് പുതിയ ഓര്‍ഡിനന്‍സ്.
വിവിധ മേഖലകളില്‍ ഇതുമായി ബന്ധപ്പെട്ട സമിതിക്ക് രൂപം നല്‍കാനും ആര്‍ബിഐക്ക് പുതിയ ഓര്‍ഡിനന്‍സിലൂടെ അധികാരം ലഭിക്കും. ഇത് ബാങ്കുകള്‍ക്കെതിരേയുള്ള വായ്പാ തിരിച്ചുപിടിക്കുന്നവരില്‍ നിന്നുള്ള നിയമ നടപടികളില്‍ നിന്നും സുരക്ഷ നല്‍കും.
ലക്ഷ്യം
വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരിക്കുന്ന 60 വലിയ തട്ടിപ്പുകാരുടെ വിവരം ആര്‍ബിഐ ശേഖരിച്ചിട്ടുണ്ട്. അടുത്ത ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണ് സൂചന. 2013 മുതല്‍ 2015 വരെ 1.14 കോടി രൂപയുടെ കിട്ടാക്കടമാണ് പൊതുമേഖല ബാങ്കുകള്‍ എഴുതിത്തള്ളിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ 9.64 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ ഏപ്രില്‍-ഡിസംബര്‍ മാസത്തില്‍ പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം മാത്രം ഒരു ലക്ഷം കോടിക്കു മുകളിലാണ്.
എന്തുകൊണ്ട് ഇപ്പോള്‍
നിഷ്‌ക്രിയ ആസ്തികള്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റില്‍ നിന്നും നീക്കി ക്രെഡിറ്റ് റേറ്റിംഗ് കൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമമാണ് ഇതിന്റെ ആധാരം. ഇതിന് മുമ്പ് ആര്‍ബിഐ തന്നെ നിഷ്‌ക്രിയ ആസ്തികള്‍ കുറയ്ക്കുന്നതിന് വിവിധ നടപടികളുമായി മുന്നോട്ടു വന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ