സംസ്ഥാനത്തിന് ലഭിക്കുന്ന തീരുവയില്‍ തൊട്ടിട്ടില്ല; കേന്ദ്രത്തിന് ഒരു  ലക്ഷം കോടിയുടെ നഷ്ടമെന്ന് ധനമന്ത്രി 

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതുമൂലം നഷ്ടം കേന്ദ്രത്തിന് മാത്രമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍
നിര്‍മല സീതാരാമന്‍/ഫയല്‍
നിര്‍മല സീതാരാമന്‍/ഫയല്‍

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതുമൂലം നഷ്ടം കേന്ദ്രത്തിന് മാത്രമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്‌സൈസ് നികുതിയിലല്ല കുറവുവരുത്തിയത്. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടമില്ലെന്നും നിര്‍മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയില്‍ കുറവ് വരുത്തിയത്. അടുത്തകാലത്തായി കൂട്ടിയതിന് ആനുപാതികമായ കുറവ് വരുത്തിയിട്ടില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ജനങ്ങളുടെ പ്രതിസന്ധി പരിഹരിക്കാന്‍ അടുത്തിടെ എക്‌സൈസ് നികുതിയായി വര്‍ധിപ്പിച്ച തുക മുഴുവനും കുറയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.നികുതിയിളവിന്റെ ബാധ്യത കേന്ദ്രസര്‍ക്കാരിന്റെ ചുമലിലാണെന്നും 1,00,000 കോടിയുടെ നഷ്ടമാണ് കേന്ദ്രത്തിനുണ്ടായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

അടിസ്ഥാന എക്‌സൈസ് തീരുവ, പ്രത്യേക അഡീഷണ്‍ എക്‌സൈസ് തീരുവ, റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സെസ് എന്നിവ ചേരുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടിയെന്ന് മന്ത്രി വിശദീകരിച്ചു. ഇതില്‍ അടിസ്ഥാന എക്‌സൈസ് തീരുവ സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നതും മറ്റുള്ള പങ്കുവെക്കാത്തതുമാണ്.

പെട്രോളിന് ലിറ്ററിന് കുറച്ച എട്ട് രൂപയും ഡീസലിന് കുറച്ച ആറ് രൂപയും പൂര്‍ണമായും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസിലാണ് കുറവ് വരുത്തിയിരിക്കുന്നത്. 2021 നവംബറില്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചതും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസില്‍ തന്നെയാണ്. സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്‌സൈസ് തീരുവയില്‍ തൊട്ടിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

അതിനാല്‍ തന്നെ രണ്ട് വട്ടമായി വരുത്തിയ നികുതിയിളവിന്റെ ബാധ്യതയും കേന്ദ്രത്തിന്റെ ചുമലിലാണ്. ഇന്നലത്തെ നികുതിയിളവ് പ്രതിവര്‍ഷം 1,00,000 കോടിയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാക്കുന്നത്. കഴിഞ്ഞ നവംബറിലെ നികുതിയിളവ് 1,20,000 കോടിയുടെ നഷ്ടമാണ് കേന്ദ്രത്തിനുണ്ടാക്കിയത്. ഈ രണ്ട് നികുതിയിളവിലൂടെ 2,20,000 കോടിയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിനുണ്ടായതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com