44-ാം വയസില്‍ ടാറ്റയുടെ തലപ്പത്ത്, 'മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ പുറത്തായി'; വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം

ടാറ്റാ ഗ്രൂപ്പിന്റെ ആറാമത്തെ ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി
സൈറസ് മിസ്ത്രി,ഫയല്‍ ചിത്രം: പിടിഐ
സൈറസ് മിസ്ത്രി,ഫയല്‍ ചിത്രം: പിടിഐ

മുംബൈ:  ടാറ്റ കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ വീണ്ടും ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതിനേക്കാള്‍ സൈറസ് മിസ്ത്രി വാര്‍ത്തകളില്‍ നിറഞ്ഞത് ടാറ്റ കുടുംബവുമായുള്ള നിയമയുദ്ധമാണ്. ടാറ്റാ ഗ്രൂപ്പിന്റെ ആറാമത്തെ ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി. നൗറോജി സക്ലത് വാലയ്ക്ക് ശേഷം ടാറ്റയ്ക്ക് വെളിയില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെയാളാണ് സൈറസ് മിസ്ത്രി. 

ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരിയുടമയായ പല്ലോന്‍ജി മിസ്ത്രിയുടെ ഇളയ മകനാണ് സൈറസ് മിസ്ത്രി. ഷപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഉടമയാണ് പല്ലോന്‍ജി മിസ്ത്രി. അടുത്തിടെയാണ് പല്ലോന്‍ജി മിസ്ത്രി മരിച്ചത്. രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേറ്റത്. 2006ല്‍ ഡയറക്ടറായാണ് സൈറസ് മിസ്ത്രി ടാറ്റാ ഗ്രൂപ്പില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 

2016 ഒക്ടോബറില്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതാണ് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിലേക്ക് നയിച്ചത്. സ്വമേധയാ രാജിവെച്ച് പോകാന്‍ അവസരം നല്‍കിയ ശേഷമാണ് ടാറ്റ സണ്‍സിന്റെ ബോര്‍ഡ് യോഗം ചേര്‍ന്ന് മിസ്ത്രിയെ പുറത്താക്കിയത്. ടാറ്റ ഇതുവരെ പിന്തുടര്‍ന്നുവന്ന മൂല്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വേറിട്ട നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ടാറ്റ സണ്‍സ് മിസ്ത്രിയെ നീക്കിയത്. സൈറസ് മിസ്ത്രിയെ നീക്കം ചെയ്തത് അന്ന് വ്യവസായ ലോകം ഞെട്ടലോടെയാണ് കേട്ടത്.

തുടര്‍ന്ന് രത്തന്‍ ടാറ്റ തന്നെ ഇടക്കാല ചെയര്‍മാനായി തിരിച്ചെത്തി. മാസങ്ങള്‍ക്ക് ശേഷം എന്‍ ചന്ദ്രശേഖരനെ ടാറ്റ സണ്‍സിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചു. അതിനിടെ സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെതിരെ നാഷണല്‍ കമ്പനി അപ്പലേറ്റ് ട്രിബ്യൂണലിനെ മിസ്ത്രി കുടുംബം സമീപിച്ചു. 

ടാറ്റ സണ്‍സില്‍ ദുര്‍ഭരണമാണ് എന്ന് ആരോപിച്ചായിരുന്നു മിസ്ത്രി കുടുംബം ട്രിബ്യൂണലിനെ സമീപിച്ചത്.  ചന്ദ്രശേഖരനെ എക്‌സിക്യൂട്ടീവ് ചെയര്‍മാനാക്കിയത് നിയമവിരുദ്ധമാണെന്ന് ട്രിബ്യൂണല്‍ ഉത്തരവിടുകയും സൈറസ് മിസ്ത്രിയെ തല്‍സ്ഥാനത്ത് തിരികെ നിയമിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ നിയമയുദ്ധം സുപ്രീംകോടതിയിലേക്ക് നീണ്ടതോടെ, ടാറ്റ കുടുംബത്തിന് അനുകൂലമായ വിധി ഉണ്ടാവുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com