

ഒരു ബോളിവുഡ് സിനിമയെക്കാൾ നാടകീയതകൾ നിറഞ്ഞ ജീവിതമാണ് സഞ്ജയ് ദത്തിന്റേത്. 67-ാം വയസ്സിലും അദ്ദേഹം കാത്തുസൂക്ഷിക്കുന്ന ഫിറ്റ്നസും ഊർജസ്വലതയും ആരെയും അദ്ഭുതപ്പെടുത്തും. 2020 ഓഗസ്റ്റിലാണ് സ്റ്റേജ് 4 ശ്വാസകോശ അർബുദം സ്ഥിരീകരിക്കുന്നത്.
എന്നാൽ ആ കടുത്ത പ്രതിസന്ധിക്കും അദ്ദേഹത്തെ തളർത്താനായില്ല. കാൻസറിനോട് ധീരമായി പൊരുതി, അതേ വർഷം ഒക്ടോബറോടെ കാൻസറിനെ പൂർണമായും കീഴടക്കി ആരോഗ്യവാനായി കാമറയ്ക്ക് മുന്നിൽ തിരിച്ചെത്തി.
‘ഒറ്റ ഷോട്ടിൽ എനിക്ക് 50 പുഷ്-അപ്പുകൾ വരെ ചെയ്യാൻ കഴിയും’, എന്ന് മുൻപ് ഫ്രീ പ്രസ് ജേണലിന് നൽകിയ അഭിമുഖത്തിൽ സഞ്ജയ് ദത്ത് പറഞ്ഞിട്ടുണ്ട്. കൃത്യമായ വ്യായാമം മാത്രമല്ല, മികച്ച ആരോഗ്യം, ശരീരവടിവ്, മികച്ച ഊർജ നില എന്നിവ നിലനിർത്താൻ അച്ചടക്കമുള്ളതും വൃത്തിയുള്ളതുമായ ഭക്ഷണക്രമവും അദ്ദേഹം പിന്തുടരുന്നുണ്ട്.
'പ്രശ്നങ്ങളെ അഭിമുഖീകരിക്കുക എന്നതാണ് ഈ ജീവിതത്തിൽ പഠിച്ച ഏറ്റവും വലിയ പാഠം. കാൻസർ സ്ഥിരീകരിച്ചപ്പോൾ എനിക്ക് അതൊരു വൈറൽ പനി പോലെയായിരുന്നു. എന്ത് പ്രശ്നമുണ്ടെങ്കിലും പുഞ്ചിരിയോടെ നേരിടണം. ഫിറ്റ്നസ് സംരക്ഷിക്കുന്നതിന് യോഗയോ മെഡിറ്റേഷനോ ചെയ്യാറില്ല. ജിമ്മിലെ വർക്ക്ഔട്ട് ആണ് പ്രധാനം'-സഞ്ജയ് ദത്ത് പറയുന്നു.
കർശന ഡയറ്റിനെക്കാൾ ആരോഗ്യകരമായ ഭക്ഷണരീതികളിലാണ് താൻ വിശ്വസിക്കുന്നതെന്ന് സഞ്ജയ് പറയുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു ശ്രദ്ധിക്കാറുണ്ട്. ശരീരത്തിന്റെ മെറ്റബോളിസം കൂട്ടാനും ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാനുമായി ദിവസം ആറ് നേരം അളവു നിയന്ത്രിച്ചാണ് ഭക്ഷണം കഴിക്കുന്നത്.
രാവിലെ മ്യൂസ്‌ലി, മുട്ടയുടെ വെള്ള, അവക്കാഡോ എന്നിവ ഉൾപ്പെടുന്ന പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണത്തോടെയാണ് അദ്ദേഹത്തിന്റെ ദിവസം ആരംഭിക്കുന്നത്. ദിവസം മുഴുവൻ കൃത്യമായ ഇടവേളകളിൽ സലാഡുകൾ, പഴവർഗ്ഗങ്ങൾ, പുഴുങ്ങിയ കോഴിയിറച്ചി തുടങ്ങിയ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ ചെറിയ അളവിൽ കഴിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും പേശികളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
ചിട്ടയായുള്ള ഡയറ്റിനിടയിലും ഇഷ്ടവിഭവങ്ങൾ ഒഴിവാക്കാറില്ല. ബിരിയാണി, ബട്ടർ ചിക്കൻ, ഷാമി കബാബ്, ബോട്ടി കബാബ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചീറ്റ് മീലുകൾ. കഠിനമായ ഭക്ഷണനിയന്ത്രണങ്ങളേക്കാൾ പ്രധാനം ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുന്നതും ശരീരത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ജീവിക്കുന്നതുമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates