

പ്രമേഹവുമായി ബന്ധപ്പെട്ട് അധികം പരിഗണിക്കാത്ത ഒരു ലക്ഷണമാണ് കേൾവിക്കുറവ്. പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് പ്രമേഹ രോഗികളിൽ കേൾവിശക്തി നഷ്ടപ്പെടാനുള്ള സാധ്യത രണ്ടിരട്ടിയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ലെന്നതാണ് യാഥാർഥ്യം.
നമ്മുടെ കേൾവിശക്തിയെ നിയന്ത്രിക്കുന്നത് ആന്തരിക കർണ്ണത്തിലെ വളരെ സൂക്ഷ്മമായ രക്തക്കുഴലുകളും നാഡികളുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുമ്പോൾ ഇവയെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
കൂടാതെ, പ്രമേഹം നാഡികളെ ബാധിക്കുന്നത് പോലെ തന്നെ ചെവിയിൽ നിന്ന് തലച്ചോറിലേക്ക് ശബ്ദസന്ദേശങ്ങൾ എത്തിക്കുന്ന നാഡികളെയും ഇത് തകരാറിലാക്കാം. ഇത് ചെവിക്കുള്ളിലെ ശബ്ദതരംഗങ്ങളെ തിരിച്ചറിയുന്ന 'ഹെയർ സെല്ലുകൾക്ക്' ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരികയും കേൾവിക്കുറവു സംഭവിക്കാനും കാരണമാകും.
പ്രമേഹരോഗികളിൽ കേൾവിക്കുറവു വളരെ സാവകാശത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ പലരും ഇത് തിരിച്ചറിയാറില്ല. കൂടുതൽ ആളുകൾ ഉള്ളിടത്തോ, ഫാൻ കറങ്ങുന്ന ശബ്ദമുള്ളപ്പോഴോ അല്ലെങ്കിൽ ടിവി ഓണായിരിക്കുമ്പോഴോ മറ്റൊരാൾ സംസാരിക്കുന്നത് നിങ്ങൾക്ക് വ്യക്തമാകുന്നില്ലെങ്കിൽ അത് കേൾവിക്കുറവിന്റെ തുടക്കമാകാം.
സ്ത്രീകളുടെയും കുട്ടികളുടെയും സംസാരം മനസ്സിലാക്കാൻ പ്രയാസം അനുഭവപ്പെടുക (ഉയർന്ന ഫ്രീക്വൻസി ശബ്ദങ്ങൾ ആദ്യം നഷ്ടപ്പെടുന്നു), മറ്റുള്ളവർ സംസാരിക്കുമ്പോൾ അവർ പിറുപിറുക്കുന്നതായി തോന്നുക, ഫോണിലൂടെയുള്ള സംസാരം വ്യക്തമാകാതിരിക്കുക. ചെവിക്കുള്ളിൽ മൂളിച്ചയോ ഇരച്ചിലോ അനുഭവപ്പെടുക എന്നിവ മറ്റ് ലക്ഷണങ്ങളാണ്.
കേൾവി കുറയുമ്പോൾ മറ്റുള്ളവരുമായി സംസാരിക്കാൻ പ്രയാസം അനുഭവപ്പെടും. ഇത് വ്യക്തിയെ ഒറ്റപ്പെടുത്തുന്നതിനും, വിഷാദം, ഓർമക്കുറവ് എന്നിവയിലേക്ക് നയിക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹം കണ്ടെത്തിയാൽ വർഷത്തിലൊരിക്കലെങ്കിലും ഒരു 'ഓഡിയോഗ്രാം' പരിശോധന നടത്തുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ നിലവിലെ കേൾവിശക്തി എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ സഹായിക്കും. ഉയർന്ന ശബ്ദമുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates