

കേരളത്തിനെ ലോകം നോക്കിക്കാണുന്ന നേട്ടങ്ങളിലൊന്നാണ് മാതൃ-ശിശു മരണനിരക്കിലെ അനുപാതം. ഇതിന് വെല്ലുവിളിയായി കഴിഞ്ഞ കുറച്ച് കാലമായി രൂപപ്പെട്ട പ്രതിഭാസമായിരുന്നു വീടുകളിലെ പ്രസവം എന്ന തീരുമാനം. പല കാരണങ്ങൾ കൊണ്ട് ആശുപത്രിയുടെയും വൈദ്യശാസ്ത്രത്തിന്റെയും സംവിധാനങ്ങളെ അവഗണിച്ച് വീടുകളിൽ നടക്കുന്ന പ്രസംഗം പലവിധ അപകടങ്ങൾക്ക് കാരണമായി മാറുന്നതായി റിപ്പോർട്ടുകൾ ഇടയ്ക്കിടെ പുറത്തുവന്നിരുന്നു.
ഏപ്രിൽ ആദ്യം മലപ്പുറത്ത് വീട്ടിൽ വച്ച് പ്രസവത്തിനിടെ ഒരു സ്ത്രീ മരിച്ചതിനെത്തുടർന്ന്, വീട്ടിൽ പ്രസവം നടത്തുന്ന അപകടകരമായ രീതി തടയാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങി. ഈ വർഷം മാർച്ചിൽ 46 ആയിരുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വീടുകളിൽ നടന്ന പ്രസവങ്ങളുടെ എണ്ണം. എന്നാൽ ഇത് ഏപ്രിലിൽ 26 ആയി കുറഞ്ഞു.
വീടുകളിൽ പ്രസവിക്കുന്ന രീതി കേരളത്തിൽ ഏറ്റവും കൂടുതൽ നടന്നിരുന്നത് മലപ്പുറം ജില്ലയിലായിരുന്നു. അവിടെ ഇപ്പോൾ ആ രീതിക്ക് മാറ്റം വന്നു തുടങ്ങി. ഇക്കാലയളവിൽ വീടുകളിൽ നടന്ന് പ്രസവങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു, മാർച്ച് മാസം 23 എണ്ണമായിരുന്നുവെങ്കിൽ ഏപ്രിലിൽ അത് വെറും ആറായി കുറഞ്ഞു. കൊല്ലം ജില്ലയിൽ മാർച്ചിൽ നാല് പേർ വീടുകളിൽ പ്രസവിച്ചുവെങ്കിൽ ഏപ്രിലിൽ എല്ലാവരും പ്രസവത്തിനായി ആശുപത്രികളിൽ തന്നെ എത്തുകയായിരുന്നു.
വലിയ കുറവുണ്ടായിട്ടും, ഏപ്രിലിൽ മാസത്തിിൽ ഏറ്റവും കൂടുതലായി വീടുകളിൽ നടന്ന പ്രസവം റിപ്പോർട്ട് ചെയ്തത് മലപ്പുറം, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ്. മലപ്പുറത്ത് ആറ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ തലസ്ഥാനത്തും ഇടുക്കിയിലും നാല് വീതം കേസുകളാണ്.കോട്ടയം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓരോ കേസ് വീതവും കോഴിക്കോട് മൂന്നും വയനാട് രണ്ടും കേസുകളാണ് ഏപ്രിൽ മാസത്തിൽ റിപ്പോർട്ട് ചെയ്തത്.
എന്നാൽ, മലപ്പുറത്തിന്റെ സംഖ്യ ഇക്കാര്യത്തിൽ ഒറ്റ അക്കത്തിലേക്ക് താഴ്ന്നത് സമീപ വർഷങ്ങളിൽ അപൂർവവും പ്രധാനപ്പെട്ടതുമായ നേട്ടമാണെന്ന് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നു. 2024-25 ലെ കണക്ക് പ്രകാരം മലപ്പുറം ജില്ലയിൽ 191 പേരാണ് വീടുകളിൽ പ്രസവത്തിനായി തെരഞ്ഞെടുത്തത് എന്ന കണക്ക് കാണുമ്പോഴാണ് ഈ നേട്ടം കൂടുതൽ വ്യക്തമാകുന്നത്.
"മാതൃമരണത്തിനു ശേഷമുള്ള സർക്കാരിന്റെ സത്വര നടപടികളും തുടർച്ചയായ തുടർനടപടികളും പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ സഹായിച്ചു," മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
വീടുകളിൽ പ്രസവം പ്രോത്സാഹിപ്പിക്കുന്ന പ്രദേശങ്ങളിൽ തെരുവ് നാടകങ്ങൾ സംഘടിപ്പിച്ചും മറ്റുമുള്ള ബോധവൽക്കരണ പരിപാടികൾ നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രചാരണത്തിൽ പ്രധാന പങ്ക് വഹിച്ചു. ഏപ്രിൽ ഏഴിന് സംസ്ഥാനത്ത് നടത്തിയ ലോകാരോഗ്യ ദിനാചരണവും ഈ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തിൽ കേരളം കൈവരിച്ച നേട്ടത്തിന് വീടുകളിലെ പ്രസവങ്ങളുടെ വർദ്ധനവ് ഭീഷണി ഉയർത്തിയിരുന്നു. ഇന്ത്യയുടെ മാതൃമരണ നിരക്ക് ഒരു ലക്ഷം പ്രസവങ്ങളിൽ 97 ആയി തുടരുമ്പോൾ, കേരളം അത് വെറും 19 ആയി കുറയ്ക്കാൻ സാധിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിനും ഈ വർഷം ഫെബ്രുവരിക്കും ഇടയിൽ സംസ്ഥാനത്ത് 2,94,058 ജനനങ്ങൾ രേഖപ്പെടുത്തി, അതിൽ 382 എണ്ണം വീട്ടിൽ വെച്ചാണ് നടന്നത്. വീട്ടിൽ പ്രസവിച്ചവരിൽ 2024-ൽ മാത്രം, 17 ഗർഭസ്ഥശിശുമരണവും 12 നവജാത ശിശു മരണങ്ങളും വകുപ്പ് കണ്ടെത്തി.
ഏപ്രിൽ അഞ്ചിന് വീട്ടിൽ പ്രസവിക്കുന്നതിനിടെ രക്തം വാർന്ന് 35 വയസ്സുള്ള അസ്മ മരിച്ചതോടെയാണ് വീട്ടിലെ പ്രസവവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും വീണ്ടും ചർച്ചയായത്. ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഇത്തരം സംഭവങ്ങളെ "മനഃപൂർവ കൊലപാതകം" എന്ന് വിശേഷിപ്പിക്കുകയും അത്തരം കേസുകളിൽ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന്, അസ്മയുടെ ഭർത്താവ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തു.
ഈ മരണത്തിന് മുമ്പുതന്നെ, മലപ്പുറത്തെ താനൂർ ഫാമിലി ഹെൽത്ത് സെന്ററിലെ (എഫ്എച്ച്സി) മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ, വീട്ടിൽ പ്രസവിക്കുന്നതിനെതിരെ വാദിച്ചുകൊണ്ടിരുന്നു. ആവർത്തിച്ചുള്ള സംഭവങ്ങളിൽ നിരാശരായ അവർ, ഔദ്യോഗിക മാർഗങ്ങളിലൂടെ ഈ വിഷയം ഏറ്റെടുക്കുകയും, അത്തരം രീതികൾ തടയുന്നതിന് കർശനമായ സർക്കാർ നടപടികളും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
"അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ സംരക്ഷിക്കാൻ സർക്കാരിന് കടമയുണ്ട്. ഗർഭസ്ഥ ശിശുവിന് പോലും സംരക്ഷിക്കപ്പെടേണ്ട അവകാശങ്ങളുണ്ട്. അധികാരികളുടെ ശക്തമായ, സുസ്ഥിരമായ നടപടികൾ കുടുംബങ്ങളെ അത്തരം അപകടസാധ്യതകൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കും," ഡോ. പ്രതിഭ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates