

ഓരോ ഋതുക്കളും മാറുന്നതിനനുസരിച്ച് ജീവിത ശൈലിയിലും മാറ്റങ്ങൾ ഉണ്ടാവണം. 'ഋതു ചര്യ' എന്നാണ് ഇതിനെ ആയുർവേദത്തിൽ വിശേഷിപ്പിക്കുന്നത്. കർക്കടക മാസത്തിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് തിരുവനന്തപുരം ഗവ. ആയുർവേദ കോളജ്, പഞ്ചകർമ വിഭാഗം, മേധാവി ഡോ. സിമി രവീന്ദ്രൻ സമകാലിക മലയാളത്തോട് സംസാരിക്കുന്നു.
മഴയും തണുപ്പും ചൂടും വരൾച്ച കാലങ്ങളും മാറി മാറി വരുന്നതനുസരിച്ച് പുതിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും, ഉണ്ടായിരുന്ന രോഗങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ വർധിക്കാനും സാധ്യതയുണ്ട്. കേരളത്തിൽ മഴ ധാരളമായി ലഭിക്കുന്ന കർക്കടക മാസത്തിലാണ് 'വർഷ ഋതു ചര്യ' നോക്കുന്നത്. ഈ കാലഘട്ടത്തിൽ വാതം കോപിച്ചിരിക്കുന്ന അവസ്ഥയാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷി ദുർബലമായതിനാൽ മഴക്കാല രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
അതിനാല്‍ പണ്ടു കാലം മുതല്‍ തന്നെ കര്‍ക്കടക മാസത്തിൽ ആയുർവേദ വിധി പ്രകാരം മലയാളികൾ മരുന്നുകളും ഭക്ഷണക്രമവും പാലിക്കാറുണ്ട്. ഭക്ഷണത്തെക്കാൾ സമയത്ത് ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാനമാണെന്ന് ഡോ. സിമി പറയുന്നു. പുതിയ ജീവിതശൈലിയിൽ പലരും ഭക്ഷണം ഒഴിവാക്കാറുണ്ട്. കർക്കടകത്തിൽ പോഷകങ്ങൾ കുറയുന്നത് ആരോഗ്യത്തെ വലിയരീതിയിൽ ബാധിക്കാൻ കാരണമാകും.
കർക്കടകത്തിൽ എളുപ്പം ദഹിക്കാൻ ശേഷിയുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പുളിപ്പിച്ച ഭക്ഷണങ്ങളായ ഇഡ്ലി, ദോശ, പോലുള്ളത് മലയാളികളുടെ പ്രധാന ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളാണ്, എന്നാൽ കർക്കടകമാസത്തിൽ പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കരുതെന്നാണ് പൊതുവെ പറയാറ്. അത് അസിഡിറ്റിയും ദഹനപ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. കറികളിലും പുളി കുറയ്ക്കുന്നതാണ് നല്ലത്. അച്ചാറും ഒഴിവാക്കാൻ പറയാറുണ്ടെന്ന് ഡോക്ടർ പറയുന്നു.
പപ്പടം, തൈര് എന്നിവയും ഒഴിവാക്കാൻ നിർദേശിക്കാറുണ്ട്. അതേസമയം ധാരാളം മോര് കുടിക്കാം. അത് ഉദരാരോഗ്യത്തിന് നല്ലതാണ്. അരി ആഹാരങ്ങളായ ആവിയിൽ വേവിച്ച പുട്ട്, ഇടിയപ്പം എന്നിവ നല്ലതാണ്. പത്തരിയും കർക്കടകത്തിൽ നല്ലതാണ്. പപ്പായ ഉപയോഗിച്ചുള്ള വിഭവങ്ങൾ കർക്കടകത്തിൽ നല്ലതാണെന്ന് ആയുവേദത്തിൽ പറയുന്നു. മുരിങ്ങ ഒഴിച്ചുള്ള ഇലകളും കറി വെച്ച് കഴിക്കുന്നത് ഈ കാലഘട്ടത്തിൽ പോഷകസമൃദ്ധമാണ്.
കർക്കടകത്തിൽ ഔഷധക്കഞ്ഞിക്ക് വലിയ പ്രാധാന്യമുണ്ട്. ആയുർവേദത്തിൽ കഞ്ഞി ഒരു ചികിത്സാരീതിയായാണ് കാണുന്നത്. ഏതാണ്ട് 28 തരം ഔഷധക്കഞ്ഞി ആയുർവേദത്തിൽ പറയുന്നുണ്ട്. രോഗിക്കും രോഗത്തിനും അനുസരിച്ച് ഇവയിലെ ചേരുവകൾ മാറും.
കഞ്ഞി ഉണ്ടാക്കുന്ന രീതി പ്രധാനമാണ്. ആദ്യം ഔഷധക്കൂട്ട് തയ്യാറാക്കി കഞ്ഞിയിൽ വേവിക്കുകയാണ് ചെയ്യുന്നത്. ശേഷം ദഹനം മെച്ചപ്പെടുത്തുന്നതിന് ജീരകം ചേർക്കാം. കഞ്ഞി 60 ഡിഗ്രി വരെ തണുത്ത ശേഷം രുചിച്ച് തേങ്ങാപ്പാൽ ചേർക്കാം. ശേഷം നെയ്യും ഉള്ളും താളിച്ച് കഴിക്കാവുന്നതാണ്. വിപണിയിൽ ഔഷധക്കൂട്ട് ലഭിക്കുമെങ്കിലും ഒരു വൈദ്യൻ്റെ നിർദേശപ്രകാരം മാത്രമേ അത് ഉപയോഗിക്കാവൂ എന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. കഞ്ഞിക്ക് പച്ചരി, ബസ്മതി പോലുള്ള അരി ഉപയോഗിക്കാറില്ല. പ്രമേഹരോഗികൾക്ക് അവരുടെ സൌകര്യത്തിന് ഓട്സിലും ഔഷധക്കഞ്ഞി തയ്യാറാക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates