

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിക്കുന്നവരിൽ ഏറ്റവും കൂടുതൽ ആളുകൾ കൂലിപ്പണി തൊഴിലാളികൾ. ആരോഗ്യവകുപ്പിന്റെ 2025-ലെ തൊഴിൽവിഭാഗം തിരിച്ചുള്ള വിശകലനത്തിലാണ് ഈ വിവരം. എലിപ്പനിബാധിച്ച് മരിച്ചവരിൽ 36.72 ശതമാനമാണ് കൂലിപ്പണി തൊഴിലാളികൾ. മഴക്കാലത്ത് ചെളിവെള്ളത്തിലും വെള്ളക്കെട്ടിലും ജോലി ചെയ്യുന്നവരാണ് രോഗത്തിന്റെ ഏറ്റവും വലിയ ഇരകൾ.
കൃഷിയും അനുബന്ധ ജോലികളും ചെയ്യുന്നവർ (10.94%), വീട്ടുവളപ്പിൽ കൃഷിയിലും ഗാർഡനിങ്ങിലും ഏർപ്പെടുന്നവർ (10.16%), നിർമാണത്തൊഴിലാളികൾ (9.38%), തൊഴിലുറപ്പ് തൊഴിലാളികൾ (7.81%) എന്നിങ്ങനെയാണ് തുടർന്നുള്ള മരണക്കണക്ക്. എലി, അണ്ണാൻ, പൂച്ച, പട്ടി, കന്നുകാലി എന്നിവയുടെ വിസർജ്യത്താൽ മലിനമായ വെള്ളവും മണ്ണുമായി സമ്പർക്കത്തിൽ വരുന്നതിലൂടെയാണ് എലിപ്പനി പ്രധാനമായും പകരുന്നത്.
പെയിന്റർ - 4.69
മത്സ്യത്തൊഴിലാളി, കന്നുകാലി വളർത്തൽ, ഡ്രൈവർ - 3.13 വീതം
ടൈൽ തൊഴിലാളി, തുന്നൽ തൊഴിലാളി - 2.34 വീതം
പ്ലംബർ, സെക്യൂരിറ്റി ജീവനക്കാരൻ, തൊഴിലില്ലാത്തവർ - 1.56 വീതം
ചുമട്ടുതൊഴിലാളി, ഇറച്ചിവെട്ടുകാർ - 0.78 വീതം
പ്രതിരോധമരുന്ന് ഡോക്‌സിസൈക്ലിൻ
ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ആഴ്ചയിൽ ഒരിക്കൽ 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിൻ ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധമരുന്നായി കഴിക്കാം.
ലെപ്‌റ്റോസ്‌പൈറ എന്ന ഒരുതരം ബാക്ടീരിയയാണ് എലിപ്പനിയുടെ വില്ലൻ. എലികൾ, നായകൾ, കന്നുകാലികൾ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെയാണ് ഈ ബാക്ടീരിയ പുറത്തുവരുന്നത്. ഇവ കെട്ടിക്കിടക്കുന്ന വെള്ളത്തിലും നനഞ്ഞ മണ്ണിലും മാസങ്ങളോളം ജീവനോടെയിരിക്കും. ഈ മലിനജലവുമായി നമ്മുടെ ശരീരം സമ്പർക്കത്തിലാകുമ്പോഴാണ് രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. കാലിലെ ചെറിയ മുറിവുകളോ, കൈയിലെ പോറലുകളോ മതി ഈ അണുക്കൾക്ക് അകത്തേക്ക് കയറാൻ.
പലപ്പോഴും എലിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ പനിയുടേതിന് സമാനമായിരിക്കും. അതുകൊണ്ട് തന്നെ പലരും ഇത് തിരിച്ചറിയാൻ വൈകുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏകദേശം നാല് മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
കഠിനമായ പനി: സാധാരണ പനിയേക്കാൾ ശക്തമായിരിക്കും എലിപ്പനിയുടെ പനി. വിറയലും ഉണ്ടാകാം.
പേശിവേദന: പ്രത്യേകിച്ച് കാൽമുട്ടിന് താഴെയുള്ള പേശികളിലും നടുവിനും കഠിനമായ വേദന അനുഭവപ്പെടും. പലരും ഇതിനെ 'ബോഡി പെയിൻ' എന്ന് പറഞ്ഞ് നിസ്സാരമായി കാണാറുണ്ട്.
കണ്ണുകൾ ചുവക്കുക: കണ്ണുകൾ ചുവന്ന് കലങ്ങി, രക്തം കലർന്ന പോലെ കാണുന്നത് എലിപ്പനിയുടെ ഒരു പ്രധാന ലക്ഷണമാണ്.
വയറുവേദനയും ഛർദ്ദിയും: വിശപ്പില്ലായ്മയും ഓക്കാനവും ഉണ്ടാകാം.
തലവേദന: ശക്തമായ തലവേദന എലിപ്പനിയുടെ ലക്ഷണമാണ്.
ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും മടിക്കാതെ ഉടൻതന്നെ ഒരു ഡോക്ടറെ കാണണം. സ്വയംചികിത്സ ഒരിക്കലും ചെയ്യരുത്. കാരണം, ചികിത്സ വൈകിയാൽ എലിപ്പനി ഗുരുതരമായി വൃക്ക, കരൾ, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കുകയും ജീവഹാനി വരെ സംഭവിക്കുകയും ചെയ്യാം.
രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്.
പ്രതിരോധ ഗുളിക: വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും, വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരും ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡോക്സിസൈക്ലിൻ (Doxycycline) പോലുള്ള പ്രതിരോധ ഗുളികകൾ കഴിക്കുന്നത് വളരെ നല്ലതാണ്.
സുരക്ഷാ ഉപകരണങ്ങൾ: മലിനജലവുമായി ഇടപെഴകുമ്പോൾ ഗംബൂട്ടുകളും, കൈയുറകളും ധരിക്കുക. ഇത് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് തടയും.
ശുചിത്വം: വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. എലികളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക.
തിളപ്പിച്ച വെള്ളം: തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണസാധനങ്ങൾ എലികൾക്ക് എത്താത്ത രീതിയിൽ അടച്ചുവെക്കുക.
ഓർക്കുക, എലിപ്പനി ഒരു ഭീഷണിയാണ്. പക്ഷേ, അത് തടയാൻ നമുക്ക് കഴിയും. ചെറിയൊരു ശ്രദ്ധ മതിയാകും വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ. ആരോഗ്യപരമായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും വരുത്താതിരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates