

വർഷങ്ങളായി വിട്ടുമാറാത്ത വയറുവേദന, ഇടയ്ക്കിടെയുള്ള പനി, വിശപ്പില്ലായ്മ, നെഞ്ചിലും പുറകിലും ഭാരം അനുഭവപ്പെടൽ എന്നീ ബുദ്ധിമുട്ടുകളുമായാണ് 70 കാരൻ ആശുപത്രിയിലെത്തിയത്. ഇങ്ങനെയുള്ള രോഗ ലക്ഷണങ്ങളുമായി എത്തിയ വയോധികൻ വൈദ്യശാസ്ത്രരംഗത്തെ അപൂർവ്വമായ മാത്രം കാണുന്ന കേസുകളിലൊന്നായി എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഡൽഹിയിലാണ് സംഭവം. നിരന്തരമായ ശാരീരിക വൈഷമ്യങ്ങളെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയെ പരിശോധിക്കുമ്പോഴാണ് പിത്താശക്കല്ലുകളാണ് ( gallstones) അസുഖങ്ങൾക്ക് കാരണമെന്ന് ഡോക്ടർമാർക്ക് മനസ്സിലായത്.
തുടർന്ന്, നടത്തിയ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്നു, 70 വയസ്സുള്ള രോഗിയുടെ ശരീരത്തിൽ നിന്ന് 8,125 പിത്താശയക്കല്ലുകൾ നീക്കം ചെയ്തു.കല്ലുകൾ എണ്ണാൻ ഏകദേശം ആറ് മണിക്കൂറെടുത്തതായും ശസ്ത്രക്രിയ നടന്ന ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ആശുപത്രിയുടെ കണക്കനുസരിച്ച്, ഡൽഹിയിൽ ഏറ്റവും കൂടുതൽ പിത്താശയക്കല്ലുകൾ നീക്കം ചെയ്ത സംഭവം ഇതാണ്.
"ഈ കേസ് അപൂർവ്വമാണ്, പക്ഷേ മുമ്പൊരിക്കലും ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. വർഷങ്ങളുടെ കാലതാമസം കല്ലുകൾ ഇത്രയധികം അടിഞ്ഞുകൂടാൻ കാരണമായി, ചികിത്സ കൂടുതൽ വൈകിയിരുന്നെങ്കിൽ ഇത് ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകുമായിരുന്നു," ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉൾപ്പെട്ട ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ഓങ്കോളജി ഡയറക്ടർ ഡോക്ടർ അമിത് ജാവേദ് പറഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം രോഗിയുടെ ആരോഗ്യനില തൃപ്തികരമായി. ആദ്യം ശസ്ത്രക്രിയ ഒഴിവാക്കിയെങ്കിലും നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ രോഗം വഷളാകുന്നത് കണ്ടതിനാൽ ഉടനടി ശസ്ത്രക്രിയ നടത്തുകയായിരുന്നു.
പിത്തസഞ്ചിയിൽ ഉണ്ടാകുന്ന പിത്തരസത്തിന്റെ കട്ടിയുള്ള നിക്ഷേപമാണ് പിത്താശയക്കല്ലുകൾ. പിത്താശയക്കല്ലുകൾക്ക് മണൽത്തരിയുടെ വലിപ്പം മുതൽ ഗോൾഫ് ബോളിന്റെ വലിപ്പം വരെ വ്യത്യാസപ്പെടാമെന്ന് മയോക്ലിനിക്ക് സൈറ്റിൽ പറയുന്നു. ചിലരിൽ ഒരു പിത്താശയക്കല്ല് മാത്രമേ ഉണ്ടാകൂ, മറ്റു ചിലരിൽ ഒരേ സമയം നിരവധി പിത്താശയക്കല്ലുകൾ ഉണ്ടാകാം.
പിത്താശയക്കല്ലുകൾ കൊണ്ട് രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന ആളുകൾക്ക് പിത്തസഞ്ചി നീക്കം ചെയ്യൽ ശസ്ത്രക്രിയ നടത്തുന്നത് സാധാരണമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates