ഒരു വ്യക്തി തന്നെ തീവ്രമായി പ്രണയിക്കുന്നു എന്ന മിഥ്യാധാരണയിൽ അകപ്പെടുന്ന മനോരോഗത്തെ കുറിച്ച് കേട്ടിട്ടണ്ടോ? മനോരോഗശാസ്ത്രത്തിലെ വിചിത്രവും കൗതുകകരവുമായ ഒരു അവസ്ഥയാണ് ക്ലെറാംബോ സിൻഡ്രോം അഥവാ ഇറോട്ടോമാനിയ. അവൾക്ക് അല്ലെങ്കിൽ അയാൾക്ക് എന്നോട് ഭ്രാന്തമായ പ്രണയമാണ്, പക്ഷേ പുറത്തുപറയാൻ അവർ മടിക്കുന്നു എന്ന് ഒരാൾ മറ്റൊരാളെ കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലാതെ അടിയുറച്ച് വിശ്വസിക്കുന്ന ഒരു മാനസിക വിഭ്രാന്തിയാണ് ഈ സിൻഡ്രോം.
കഴിഞ്ഞ ദിവസം സംവിധായകൻ സനൽകുമാർ ശശിധരൻ നടി മഞ്ജു വാര്യരും സംബന്ധിച്ച വിവാദം വീണ്ടും ചർച്ചയായതോടെ ഇറോട്ടോമാനിയ (Erotomania) എന്ന മാനസികരോഗത്തെ കുറിച്ചും ചർച്ചകൾ സജീവമാവുകയാണ്.
തന്നോട് പ്രണയത്തിലാണെന്ന് ഇവർ കരുതുന്ന വ്യക്തി പലപ്പോഴും സാധാരണയായി ഉയർന്ന പദവിയിലുള്ള ഒരാളായിരിക്കും. അതായത് പ്രശസ്ത സിനിമാതാരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, പ്രമുഖ ഡോക്ടർമാർ, അല്ലെങ്കിൽ വലിയ പണക്കാർ എന്നിവരൊക്കെയാവും ഇരകൾ.
തന്നെ പ്രണയിക്കുന്നുവെന്ന് തെളിവുകളില്ലാതെയും ശക്തമായി വിശ്വസിക്കുന്ന തരത്തിലുള്ള ഒരു വ്യാമോഹമാണ് ഇറോട്ടോമാനിയ എന്ന് ചുരുക്കത്തിൽ പറയാം. ഇതിനെ ഡി ക്ലെറാംബോ സിന്‍ഡ്രോം (de Clérambault syndrome) എന്നും വിളിക്കാറുണ്ട്. ഡില്യൂഷണൽ ഡിസോർഡറിന്റെ ഇറോട്ടോമാനിക് വിഭാഗവുമായി ബന്ധപ്പെട്ടാണ് ഇത് പരിഗണിക്കപ്പെടുന്നത്.
ഇവിടെ പ്രധാന പ്രശ്നം ഒരാളെ പ്രണയിക്കുക എന്നതല്ല. തിരിച്ചുകിട്ടാത്ത പ്രണയം പോലും ഇറോട്ടോമാനിയയല്ല. മറിച്ച്, മറ്റേയാൾ താൽപര്യം പ്രകടിപ്പിക്കുന്നില്ലെങ്കിലും അല്ലെങ്കിൽ വ്യക്തമായി നിരസിച്ചാലും, ആ നിരാകരണം പോലും രഹസ്യമായ സ്നേഹത്തിന്റെ അടയാളമാണെന്ന് വ്യാഖ്യാനിക്കുന്ന തരത്തിലുള്ള ഉറച്ച വിശ്വാസമാണ് ഈ അവസ്ഥയുടെ പ്രത്യേകത. മറ്റൊരു രസകരമായ വസ്തുത, ‘ഞാനല്ല, അവരാണ് എന്നെ ആദ്യം പ്രണയിച്ചത്’ എന്നായിരിക്കും രോഗി ആരോപിക്കുക. അവർ തന്നെ നിരന്തരം ശ്രദ്ധിക്കുന്നുണ്ടെന്ന് ഇവർ ഉറച്ചുവിശ്വസിക്കും.
'എനിക്ക് നിങ്ങളോട് പ്രണയമില്ല' എന്ന ഒരാൾ വ്യക്തമാക്കിയാൽ, സാധാരണ വ്യക്തികളാണെങ്കിൽ അത് മനസ്സിലാക്കും. എന്നാൽ ഇറോട്ടോമാനിയ ഉള്ളവർ അതിനെ മറ്റൊരു രീതിയിലാകും വ്യാഖ്യാനിക്കുക. പുറത്തു നിന്നുള്ള സമ്മർദം മൂലമാണ് പ്രണയം സമ്മതിക്കാത്തതെന്നോ, കാമുകി അല്ലെങ്കിൽ കാമുകൽ അപകടത്തിലാണ് അവരെ രക്ഷിക്കാൻ താൻ അവാസനം വരെ തുടരും എന്നൊക്കെയാകും പറയുക.
എന്തുകൊണ്ട് സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട് ഈ വിഷയം കൂടുതൽ ചർച്ചയാകുന്നു?
ഗവേഷണ-ക്ലിനിക്കൽ പഠനങ്ങളിൽ ഇറോട്ടോമാനിക് വിഭ്രാന്തി അനുഭവിക്കുന്നവരുടെ ഇര പലപ്പോഴും സാമൂഹികമായി ഉയർന്ന സ്ഥാനത്തുള്ള വ്യക്തിയോ, സെലിബ്രിറ്റിയോ, എളുപ്പത്തിൽ എത്തിച്ചേരാനാകാത്ത വ്യക്തിയോ ആകാമെന്ന് പറയുന്നുണ്ട്. അത്തരമൊരു വ്യക്തിയുടെ സിനിമ, അഭിമുഖം, സോഷ്യൽ മീഡിയ പോസ്റ്റ്, പൊതുപരിപാടി എന്നിവയെ വ്യക്തിപരമായ സന്ദേശമായി തെറ്റായി വ്യാഖ്യാനിക്കാനുള്ള സാധ്യത ചില സാഹചര്യങ്ങളിൽ ഉണ്ടാകാം. എന്നാൽ ഒരു സെലിബ്രിറ്റിയെ ഇഷ്ടപ്പെടുന്നതോ, ആരാധിക്കുന്നതോ, അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പിന്തുടരുന്നതോ രോഗലക്ഷണമല്ല. യഥാർഥ ജീവിതത്തിലെ സാധാരണ ആരാധനയും മാനസികാരോഗ്യ വ്യാമോഹവും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
സ്റ്റോക്കിങ് ഒരു പെരുമാറ്റമാണ്. അതേസമയം, ഇറോട്ടോമാനിയ ഒരു മാനസികാവസ്ഥയോ വിഭ്രാന്തിയോ ആണ്. ഇറോട്ടോമാനിയ ഉള്ള എല്ലാവരും സ്റ്റോക്കിങ് ചെയ്യണമെന്നില്ല. അതുപോലെ സ്റ്റോക്കിങ് ചെയ്യുന്ന എല്ലാവർക്കും ഇറോട്ടോമാനിയ ഉണ്ടെന്നും പറയാനാവില്ല. ഇറോട്ടോമാനിയ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗാവസ്ഥയാണ്. അടിസ്ഥാന കാരണവും വ്യക്തിയുടെ അവസ്ഥയും അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. സൈക്യാട്രിക് വിലയിരുത്തൽ, ആവശ്യമായ മരുന്നുകൾ, സൈക്കോതെറാപ്പി, കുടുംബത്തിന്റെ പിന്തുണ എന്നിവ ചികിത്സയുടെ ഭാഗമാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates