

സോഹോ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു കുട്ടികൾക്ക് നൽകുന്ന വാക്സിനേഷനെക്കുറിച്ച് ഉന്നയിച്ച ആരോപണം സോഷ്യൽമീഡിയയിൽ ചൂടുപിടിച്ച ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് നൽകുന്ന വാക്സിനേഷനും ഓട്ടിസവും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന മക്കല്ലോ ഫൗണ്ടേഷൻ്റെ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു ശ്രീധർ വെമ്പുവിൻ്റെ വാദം.
ഈ റിപ്പോർട്ട് ഇന്ത്യയിലെ മാതാപിതാക്കൾ ഗൗരവമായി എടുക്കണമെന്ന അടിക്കുറിപ്പോടെയാണ് ശ്രീധർ വെമ്പു റിപ്പോർട്ട് പങ്കുവെച്ചത്. എന്നാൽ വാദം വിചിത്രമാണെന്നും അടിസ്ഥാന രഹിതമാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് അണുബാധകളെ തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ഒന്നാണ് വാക്സിൻ. കുട്ടിക്കാലത്തെ വാക്സിൻ അഞ്ചാംപനി, പോളിയോ, ഡിഫ്തീരിയ, വില്ലൻചുമ, ക്ഷയം തുടങ്ങിയ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. പ്രതിരോധ കുത്തിവയ്പ്പുകൾ പ്രതിവർഷം 40 ലക്ഷത്തിലധികം മരണങ്ങൾ തടയുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്.
ആഗോളതലത്തിൽ, ഏകദേശം 25-ലധികം പഠനങ്ങൾ വാക്സിനും ഓട്ടിസവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന (WHO), സെൻ്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) എന്നിവരും ഇക്കാര്യത്തെ പിന്തുണയ്ക്കുന്നു. 6,50,000-ത്തിൽ അധികം കുട്ടികളെ ഉൾപ്പെടുത്തി 2019-ൽ നടന്ന ഒരു ഡാനിഷ് പഠനത്തിൽ, വാക്സിൻ എടുക്കാത്തവരെ അപേക്ഷിച്ച് വാക്സിൻ എടുത്ത കുട്ടികൾക്ക് ഓട്ടിസം വരാനുള്ള സാധ്യത കൂടുതലല്ലെന്ന് കണ്ടെത്തിയിരുന്നു.
ഓട്ടിസം അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്നത് ഒരു രോഗമല്ല, ഇതൊരു ന്യൂറോ ഡെവലപ്‌മെന്റൽ അവസ്ഥയാണ്. ഒരു കാരണം കൊണ്ട് മാത്രം ഉണ്ടാവുന്ന ഒന്നല്ല ഈ അവസ്ഥ. ജീനുകളും പാരിസ്ഥിതിക ഘടകങ്ങളും ഓട്ടിസം സ്‌പെക്ട്രെ ഡിസോര്‍ഡറിനെ ഗ്രിഗര്‍ ചെയ്യാം. ഇത് വാക്സിനേഷനുമായി യാതൊരു ബന്ധവുമില്ല. നൂറിലധികം ജനിതക വകഭേദങ്ങൾക്ക് ഓട്ടിസത്തിനുള്ള സാധ്യതയെ സ്വാധീനിക്കാൻ കഴിഞ്ഞേക്കുമെന്നാണ് നേച്ചർ ജനറ്റിക്സ്, ദി ലാൻസെറ്റ് സൈക്യാട്രി തുടങ്ങിയ ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
