

കുട്ടികൾക്കുള്ള മുലപ്പാലിന് പകരമായി നൽകുന്ന ഫോർമുല മിൽക്ക് വിപണിയിലെത്തിക്കുന്ന കമ്പനികളുടെ അമിത പരസ്യം മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുന്നെന്ന് ലോകാരോഗ്യ സംഘടന. ഇത്തരം കമ്പനികൾ വിൽപന കൂട്ടാൻ വേണ്ടി സോഷ്യൽ മീഡിയ വഴിയും ഇൻഫ്ളുവൻസർമാർ മുഖേനയും ഗർഭിണികളെയും അമ്മമാരെയും സ്വാധീനിക്കുന്നത് വർദ്ധിച്ചിട്ടുണ്ട്. ഇതുവഴി നവജാതശിശുക്കൾക്ക് മുലപ്പാൽ നൽകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡബ്ലിയൂഎച്ച്ഒ നടത്തുന്ന ശുപാർശകൾ പാലിക്കുന്നതിൽ നിന്ന് അമ്മമാരെ പിന്തിരിപ്പിക്കുന്നെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ മുതലെടുത്ത് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് എങ്ങനെ ഭക്ഷണം നൽകണം എന്നതിനെക്കുറിച്ചുള്ള സ്ത്രീകളുടെ തീരുമാനങ്ങളെ സ്വാധീനിക്കുകയാണ് ആഗോള ഫോർമുല മിൽക്ക് വ്യവസായമെന്ന് പഠനത്തിൽ പറയുന്നു. ആപ്പുകൾ, വെർച്വൽ സപ്പോർട്ട് ഗ്രൂപ്പുകൾ അല്ലെങ്കിൽ 'ബേബി-ക്ലബ്ബുകൾ', പണം വാങ്ങി സോഷ്യൽ മീഡിയയിൽ പ്രമോഷൻ നടത്തുന്നവർ, മത്സരങ്ങൾ, ഉപദേശക ഫോറങ്ങൾ തുടങ്ങിയ മാർഗ്ഗങ്ങൾ മുഖാന്തരമാണ് കമ്പനികൾ ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഇത്തരം ഉള്ളടക്കങ്ങൾ പലപ്പോഴും പരസ്യമെന്ന് തോന്നാത്ത രീതിയിലാണ് ആളുകളിലേക്ക് എത്തുന്നതെന്നും പഠനത്തിൽ പറയുന്നു.
2021 ജനുവരി മുതൽ ജൂൺ വരെ പ്രസിദ്ധീകരിച്ച 4 ദശലക്ഷം സോഷ്യൽ മീഡിയ പോസ്റ്റുകൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഈ പോസ്റ്റുകൾ ഏകദേശം 2.5 ബില്യൺ ആളുകളിൽ എത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഫോർമുല മിൽക്ക് വിൽക്കുന്ന സ്ഥാപനങ്ങൾ പ്രതിദിനം 90 തവണ തങ്ങളുടെ ഉൽപന്നത്തെ സംബന്ധിച്ചുള്ള ഉള്ളടക്കം അപ്‌ലോഡ് ചെയ്‌തതായി ഗവേഷകർ കണ്ടെത്തി. കുട്ടികളുടെയും സ്ത്രീകളുടെയും ആജീവനാന്ത ആരോഗ്യത്തിന് മുലയൂട്ടൽ നിർണായകമാണെന്ന് വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും, വളരെ കുറച്ചുപേർ മാത്രമേ മുലയൂട്ടുന്നുള്ളൂ എന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കമ്പനികൾ നിലവിലെ തന്ത്രങ്ങൾ തുടർന്നാൽ ഇത് കൂടുതൽ രൂക്ഷമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൂഷണാധിഷ്ഠിതമായ വിപണന തന്ത്രങ്ങൾ അവസാനിപ്പിക്കാൻ ലോകാരോഗ്യ സംഘടന ബേബി ഫുഡ് ഇൻഡസ്ട്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഫോർമുല പാലുൽപ്പന്നങ്ങളുടെ പരസ്യങ്ങളും മറ്റും അവസാനിപ്പിക്കുന്നതിനും നവജാതശിശുക്കളും അവരുടെ മാതാപിതാക്കളും ഇത്തരം പ്രമോഷൻ വലകളിൽ കുടുങ്ങാതിരിക്കാൻ സർക്കാർ നിയമങ്ങൾ നടപ്പാക്കുകയും നിരീക്ഷിക്കുകയും വേണമെന്നും ഡബ്ലിയൂഎച്ച്ഒ ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates