ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ മങ്കാദിങ് വിക്കറ്റ്. രാജസ്ഥാൻ റോയൽസ് താരമായ ജോസ് ബട്ലറെ പുറത്താക്കാൻ കിങ്സ് ഇലവൻ പഞ്ചാബ് നായകൻ ആർ അശ്വിനാണ് തന്ത്രം പ്രയോഗിച്ചത്. മികച്ച ബാറ്റിങുമായി കളം നിറഞ്ഞ് നിൽക്കവേയാണ് ബട്ലറെ അശ്വിൻ മങ്കാദിങിലൂടെ പുറത്താക്കിയത്.
ബൗളര്‍ ആക്ഷന്‍ ചെയ്ത് തുടങ്ങുമ്പോള്‍ നോണ്‍ സ്‌ട്രൈക്കിലെ ബാറ്റ്‌സ്മാന്‍ ഓടാന്‍ തുടങ്ങിയാല്‍ ഔട്ടാക്കാനുള്ള നിയമമുണ്ട്. അത്തരത്തിലാണ് അശ്വിന്‍ ബട്‌ലറെ പുറത്താക്കിയത്. എന്നാല്‍ ക്രിക്കറ്റിലെ ചതി പ്രയോഗമായാണ് ഇത് അറിയപ്പെടുന്നത്. അതുക്കൊണ്ട് ഇത്തരമൊരു രീതിയില്‍ ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ ആരും മുതിരാറില്ല. അശ്വിന്‍ നടത്തിയ നീക്കം ക്രിക്കറ്റ് ലോകത്ത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. അശ്വിന്‍ ചെയ്തത് ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
രാജസ്ഥാന്‍ റണ്‍സ് പിന്തുടരുന്നതിനിടെ പതിമൂന്നാം ഓവറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. അവസാന പന്തെറിയാന്‍ അശ്വിന്‍ എത്തുമ്പോള്‍ നോണ്‍സ്‌ട്രൈക്കിെങ് എന്‍ഡില്‍ ബട്‌ലറായിരുന്നു. അശ്വിൻ ബൗളിങ് ആക്ഷൻ തുടങ്ങുന്നതിന് മുൻപ് തന്നെ ബട്ലർ ബോധപൂര്‍വമല്ലാതെ ക്രീസിന് വെളിയിലേക്ക് നടന്നു തുടങ്ങിയിരുന്നു. ഇതുകണ്ട അശ്വിന്‍ മങ്കാദിങ് രീതിയില്‍ ബട്‌ലറെ ഔട്ടാക്കുകയായിരുന്നു. വലിയ വിവാദം നിറഞ്ഞ സംഭവത്തില്‍ അമ്പയർ ബട്‌ലര്‍ ഔട്ടാണെന്ന് വിധിച്ചതോടെ സ്റ്റേഡിയത്തിലും അശ്വിനെതിരേ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നു.
43 പന്തില്‍ 69 റണ്‍സെടുത്താണ് ഇംഗ്ലീഷ് താരം ക്രീസ് വിട്ടത്. തന്നെ പുറത്താക്കിയ രീതിയിൽ അവിശ്വസനീയത പ്രകടിപ്പിച്ച ബട്ലർ അശ്വിനോട് തർക്കിക്കുന്നുണ്ടായിരുന്നു. ബാറ്റ് നിലത്തടിച്ച് വലിയ നിരാശയോടെയാണ് താരം പവലിയനിലേക്ക് മടങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ