കൊല്‍ക്കത്തയെ എറിഞ്ഞുവീഴ്ത്തി; ഈ സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍;  ബാംഗ്ലൂരിന് വിജയലക്ഷ്യം 85 റണ്‍സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സിന് 85 റണ്‍സ് വിജയലക്ഷ്യം
കൊല്‍ക്കത്തയെ എറിഞ്ഞുവീഴ്ത്തി; ഈ സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍;  ബാംഗ്ലൂരിന് വിജയലക്ഷ്യം 85 റണ്‍സ്
Updated on
1 min read

അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സിന് 85 റണ്‍സ് വിജയലക്ഷ്യം. എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 84 റണ്‍സെടുത്തത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബാംഗ്ലൂര്‍ ബൗളര്‍മാരാണ് കൊല്‍ക്കത്തയെ ഇത്രയും ചെറിയ സ്‌കോറിന് ഒതുക്കിയത്. 

ഈ സീസണില്‍ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. ഓള്‍ ഔട്ട് ആകാതെ ഒരു ടീം ഐ.പി.എല്ലില്‍ നേടുന്ന ഏറ്റവും ചെറിയ സ്‌കോര്‍ എന്ന റെക്കോഡും ഈ മത്സരത്തിലൂടെ കൊല്‍ക്കത്തയ്ക്ക് സ്വന്തമായി. 34 പന്തുകളില്‍ നിന്നും 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ മോര്‍ഗന്‍ മാത്രമാണ് നാണംകെട്ട സ്‌കോര്‍ നേടുന്നതില്‍ നിന്നും കൊല്‍ക്കത്തയെ തടഞ്ഞത്.

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത മുഹമ്മദ് സിറാജിന്റെ തീപാറുന്ന പന്തുകള്‍ക്ക്മുന്നില്‍  ആദ്യ ഓവറുകളില്‍ തന്നെ മുട്ടുമടക്കി. 

രണ്ടാം ഓവറില്‍ തന്നെ ത്രിപാഠിയെ മടക്കി മുഹമ്മദ് സിറാജ് കൊല്‍ക്കത്തയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഒരു റണ്‍ മാത്രമാണ് താരത്തിന് എടുക്കാനായത്. തൊട്ടടുത്ത പന്തില്‍ നിതീഷ് റാണയെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് കൊല്‍ക്കത്തയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. അതോടെ 1.4 ഓവറില്‍ 3 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി കൊല്‍ക്കത്ത. 

തൊട്ടടുത്ത ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ സെയ്‌നി മടക്കിയതോടെ മൂന്നു റണ്‍സിന് മൂന്നുവിക്കറ്റ് എന്ന നാണംകെട്ട സ്‌കോറിലേക്ക് കൊല്‍ക്കത്ത വീണു. തുടക്ക ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. ഇന്ന് ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച ടോം ബാന്റണ്‍ രണ്ട് ബൗണ്ടറികള്‍ നേടി സ്‌കോര്‍ ചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മനോഹരമായ ഒരു ബോളിലൂടെ സിറാജ് വീണ്ടും കൊല്‍ക്കത്തയെ തകര്‍ത്തു. 

10 റണ്‍സാണ് ബാന്റണ്‍ നേടിയത്. പവര്‍പ്ലേയില്‍ രണ്ടോവറില്‍ ഒരു റണ്‍സ് പോലും വഴങ്ങാതെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി സിറാജ് അത്ഭുതമായി മാറി. സ്വപ്നതുല്യമായ തുടക്കമാണ് ബൗളര്‍മാര്‍ ബാംഗ്ലൂരിന് നല്‍കിയത്. സിറാജ് തുടര്‍ച്ചയായി രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് റെക്കോഡ് സ്വന്തമാക്കി. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരുതാരം തുടര്‍ച്ചായി രണ്ട് ഓവറുകള്‍ മെയ്ഡനാക്കുന്നത്. 

ബാംഗ്ലൂരിന് വേണ്ടി മുഹമ്മദ് സിറാജ് നാലോവറില്‍ വെറും 8 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയപ്പോള്‍ ചാഹല്‍ രണ്ട് വിക്കറ്റുകള്‍ നേടി. സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com