ദുബായ്: ഐപിഎൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് 164 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. ഐപിഎൽ അരങ്ങേറ്റത്തിൽ തന്നെ അർധ സെഞ്ച്വറി നേടിയ മലയാളി താരം ദേവദത്ത് പടിക്കലും പിന്നാലെ ഹാഫ് സെഞ്ച്വറിയുമായി എബി ഡിവില്ലിയേഴ്‌സും തിളങ്ങിയതോടെയാണ് ആർസിബി ഭേദപ്പെട്ട സ്കോറിലെത്തിയത്.
ആരോൺ ഫിഞ്ചിനൊപ്പം ഓപൺ ചെയ്യാനിറങ്ങിയ ദേവദത്ത് ബാംഗ്ലൂരിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 42 പന്തിൽ നിന്ന് എട്ടു ഫോറുകൾ സഹിതം 56 റൺസെടുത്താണ് താരം മടങ്ങിയത്. ഓപണിങ് വിക്കറ്റിൽ ആരോൺ ഫിഞ്ച് - ദേവദത്ത് സഖ്യം 66 പന്തിൽ നിന്ന് 90 റൺസെടുത്തു.
അടുത്തടുത്ത പന്തുകളിൽ ദേവദത്തും ഫിഞ്ചും മടങ്ങിയത് ബാംഗ്ലൂരിന്റെ സ്‌കോറിങ്ങിനെ ബാധിച്ചു. 27 പന്തിൽ രണ്ടു സിക്‌സും ഒരു ഫോറുമടക്കം 29 റൺസെടുത്താണ് ഫിഞ്ച് മടങ്ങിയത്. പിന്നീട് 30 പന്തിൽ 51 റൺസെടുത്ത ഡിവില്ലിയേഴ്‌സാണ് സ്‌കോർ 150 കടത്തിയത്. ക്യാപ്റ്റൻകോഹ്‌ലി 14 റൺസെടുത്തു.
നേരത്തെ ടോസ് നേടിയ സൺറൈസേഴ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണത്തെ ടൂർണമെന്റിൽ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ടോസ് നേടുന്ന ക്യാപ്റ്റൻ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ