മറുപടി ഇല്ലാതെ ഇംഗ്ലണ്ട്; ആഷസിലെ രണ്ടാം പോരാട്ടത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ

മറുപടി ഇല്ലാതെ ഇംഗ്ലണ്ട്; ആഷസിലെ രണ്ടാം പോരാട്ടത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഗംഭീര വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെതിരെ 275 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. അഞ്ച് ടെസ്റ്റുകളടങ്ങിയ ആഷസിലെ ആദ്യ പോരാട്ടവും ഓസീസ് വിജയിച്ചിരുന്നു. പരമ്പരയില്‍ ഓസ്‌ട്രേലിയ ഇപ്പോള്‍ 2-0ത്തിന് മുന്നില്‍.

സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് ഒന്‍പതിന് 473 ഡിക്ല. രണ്ടാം ഇന്നിങ്‌സ് ഒന്‍പതിന് 230 ഡിക്ല. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 236. രണ്ടാം ഇന്നിങ്‌സ് 192.

468 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് അഞ്ചാം ദിനത്തില്‍ സമനില പോലും നേടാന്‍ സാധിക്കാതെ പോയി. അവരുടെ രണ്ടാം ഇന്നിങ്‌സ് പോരാട്ടം 192 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ജെയ് റിച്ചാര്‍ഡ്‌സനാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മിച്ചല്‍ നെസര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

അവസാന ഘട്ടത്തില്‍ ജോസ് ബട്‌ലറും ക്രിസ് വോക്‌സ് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. 44 റണ്‍സെടുത്ത ക്രിസ് വോക്‌സാണ് ഇംഗ്ലീഷ് ടോപ് സ്‌കോറര്‍. റോറി ബേണ്‍സ് (34), ജോസ് ബട്‌ലര്‍ (26), ക്യാപ്റ്റന്‍ ജോ റൂട്ട് (24) എന്നിവര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം മുന്നോട്ടു പോയില്ല.

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ഓസ്‌ട്രേലിയന്‍ താരം മാര്‍നെസ് ലബുഷെയ്‌നാണ് മാന്‍ ഓഫ് ദി മാച്ച്. രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയുമായി ലബുഷെയ്ന്‍ തിളങ്ങി. ഒന്നാം ഇന്നിങ്‌സില്‍ 103 റണ്‍സെടുത്ത താരം രണ്ടാം ഇന്നിങ്‌സില്‍ 51 റണ്‍സാണ് കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com