ഐഎസ്എല്‍ ആവേശത്തിന് ഇന്ന് കിക്കോഫ്; ജയത്തോടെ തുടങ്ങാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌

ഇവാന്‍ വുകോമനോവിച്ചിന്റെ തന്ത്രങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് മഞ്ഞപ്പട. ജെസെല്‍ കാര്‍ണെയ്‌റോയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

മഡ്ഗാവ്: ഐഎസ്എല്‍ ആവേശത്തിന് ഇന്ന് തുടക്കം. തുടരെ നിരാശപ്പെടുത്തി പോകുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എടികെ ബോഹന്‍ ബഗാനെ വീഴ്ത്തി ആരാധകരുടെ വിശ്വാസം വീണ്ടെടുത്ത് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. 

ഇന്ന് രാത്രി 7.30നാണ് മത്സരം. ഇവാന്‍ വുകോമനോവിച്ചിന്റെ തന്ത്രങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് മഞ്ഞപ്പട. ജെസെല്‍ കാര്‍ണെയ്‌റോയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുന്നത്. ചെഞ്ചോ, അഡ്രിയാന്‍ ലൂണ, മാര്‍കോ ലെസ്‌കോവിച്ച്, യോര്‍ഗെ പെരേര ഡയസ്, എനെസ് സിപ്പോവിച്ച, അല്‍വാരോ വാസ്‌ക്വസ് എന്നിവരാണ് ഇത്തവണ മഞ്ഞക്കുപ്പായം അണിയുന്ന വിദേശ താരങ്ങള്‍. 

ആദ്യ മത്സരം തന്നെ ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളി

കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലിന്റെ ഫൈനല്‍ വരെ എത്തി കരുത്ത് കാണിച്ചാണ് എടികെ മോഹന്‍ ബഗാന്‍ ലയനം അവര്‍ ആഘോഷിച്ചത്. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ അവരെ നേരിടുക എന്നത് ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയാണ്. ടീം ഒത്തിണക്കത്തിലേക്ക് എത്തിയോ എന്നതും ബ്ലാസ്‌റ്റേഴ്‌സിന് തലവേദനയാണ്. ഇത്തവണ പ്രീസീസണ്‍ നേരത്തെ തുടങ്ങിയതാണ് ഇവിടെ ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നത്. 

മുന്നേറ്റ നിരയില്‍ അര്‍ജന്റീനിയന്‍ താരങ്ങളായ യോര്‍ഗെ പെരേര ഡയസ്, അല്‍വാരോ വാസ്‌ക്വസ് എന്നിവരെയാവും ബ്ലാസ്‌റ്റേഴ്‌സ് ഇറക്കുക. മധ്യനിരയില്‍ ലൂണയുടെ സാന്നിധ്യമുണ്ടാവും. ഇന്ത്യന്‍ ടീമിന്റെ കുപ്പായത്തിലെ തന്റെ ആദ്യ ഗോള്‍ നേടി എത്തുന്ന സഹല്‍ ബ്ലാസ്‌റ്റേഴ്‌സിനായും മികവ് കാണിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കെപി രാഹുലിലും ക്ലബും ആരാധകരും വലിയ പ്രതീക്ഷ വയ്ക്കുന്നു. 

നഷ്ടപ്പെട്ട കിരീടം തിരികെ പിടിക്കാന്‍ എടികെ മോഹന്‍ ബഗാന്‍

ആന്റോണിയോ ലോപ്പസിന്റെ കീഴിലാണ് എടികെ വരുന്നത്. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ മുംബൈക്ക് മുന്‍പില്‍ കിരീടം അടിയറവ് വെച്ചതിന്റെ ക്ഷീണം തീര്‍ക്കുകയാവും ഇത്തവണ എടികെയുടെ ലക്ഷ്യം. മുന്നേറ്റ നിരയിലെ റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, മന്‍വീര്‍ സിങ് കൂട്ടൂകെട്ടാണ് എടികെ മോഹന്‍ ബഗാന്റെ ശക്തി കൂട്ടുന്നത്. സുബാശിഷ് ബോസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യവും എടികെയെ അപകടകാരികളാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com