മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ കോവിഡ് കേസ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഴുവന്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ക്വാറന്റൈനില്‍ പ്രവേശിച്ചു.
അടുത്ത മത്സരത്തിനായി ഡല്‍ഹി ഇന്ന് പുനെയ്ക്ക് തിരിക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് പോസിറ്റീവ് കേസ് വന്നതോടെ യാത്ര റദ്ദാക്കി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഡല്‍ഹി ക്യാംപില്‍ കോവിഡ് ടെസ്റ്റ് നടത്തും. ഇതിന്റെ ഫലം വരുന്നത് പരിഗണിച്ചാവും കാര്യങ്ങള്‍ തീരുമാനിക്കുക എന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് വൃത്തങ്ങള്‍ പറയുന്നു.
ടീം ഫിസിയോ കോവിഡ് ബാധിതനായതിന് പിന്നാലെ ഒരു കളിക്കാരനും പോസിറ്റീവ്
ബുധനാഴ്ചയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. പഞ്ചാബ് ആണ് എതിരാളികള്‍. ഡല്‍ഹി ക്യാപിറ്റല്‍സ് ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ടിന് കോവിഡ് പോസിറ്റീവായിരുന്നു. പിന്നാലെ ഒരു കളിക്കാരനാണ് ഇപ്പോള്‍ കോവിഡ് പോസിറ്റീവായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
മുംബൈ താജ് മഹല്‍ പാലസ് ഹോട്ടലിലാണ് ഡല്‍ഹി താരങ്ങള്‍ തങ്ങുന്നത്. ഓരോ കളിക്കാരും അവരവരുടെ മുറികളില്‍ തന്നെയാണ് ക്വാറന്റൈനിലിരിക്കുന്നത്. കളിക്കാരന് കൂടി കോവിഡ് പോസിറ്റീവ് ഫലം വന്നതോടെ ബിസിസിഐയുടെ നിര്‍ദേശപ്രകാരമായിരിക്കും ഡല്‍ഹി ക്യാപിറ്റല്‍സിന് ഇനി മുന്‍പോട്ട് പോവാനാവുക.
തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ നടക്കുന്ന കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ഫലം വന്നാല്‍ ബുധനാഴ്ചത്തെ മത്സരവും അനിശ്ചിതത്വത്തിലാവും. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഋഷഭ് പന്തിന്റെ ടീം. 5 കളിയില്‍ നിന്ന് രണ്ട് മത്സരം ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ തോറ്റു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ