ദോഹ: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനെ പരാജയപ്പെടുത്തി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീന പോളണ്ടിനെ പരാജയപ്പെടുത്തിയത്. സൗദി അറേബ്യയില്‍ നിന്ന് ഏറ്റ അപ്രതീക്ഷിത തോല്‍വി അര്‍ജന്റീനയെ തളര്‍ത്തിയില്ല എന്ന് വ്യക്തമാക്കുന്നതാണ് പിന്നീടുള്ള രണ്ടു കളികള്‍.
സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനാല്‍റ്റി പാഴാക്കിയെങ്കിലും ഇതൊന്നും ടീമിനെ ബാധിച്ചില്ല എന്ന് വ്യക്തമാക്കുന്നതാണ് പിന്നീടുള്ള പോരാട്ടം. അലെക്‌സിസ് മാക് അലിസ്റ്റര്‍ (47), ജുലിയന്‍ അല്‍വാരെസ് (67) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. തുടക്കം മുതല്‍ സമനിലയ്ക്കായി കളിച്ച പോളണ്ട് ആദ്യ പകുതിയില്‍ അര്‍ജന്റീനയെ തടഞ്ഞു നിര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ അര്‍ജന്റീന ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
രണ്ടാം ജയത്തോടെ ആറുപോയിന്റുമായി അര്‍ജന്റീന സി ഗ്രൂപ്പ് ചാംപ്യന്‍മാരായി. അര്‍ജന്റീനയോടു തോറ്റെങ്കിലും ഒരു ജയവും ഒരു സമനിലയുമുള്ള പോളണ്ട് സി ഗ്രൂപ്പിലെ രണ്ടാമന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തി. പോളണ്ടിന് നാലു പോയിന്റുകളാണുള്ളത്.
36-ാം മിനിറ്റില്‍ പോളണ്ട് ബോക്‌സിനുള്ളില്‍ ഗോളി മെസ്സിയെ ഫൗള്‍ ചെയ്തതില്‍ വാര്‍ പരിശോധനകള്‍ക്കു ശേഷം റഫറി അര്‍ജന്റീനയ്ക്കു പെനാല്‍റ്റി അനുവദിച്ചു. എന്നാല്‍ മെസ്സിയുടെ കിക്ക് പോളണ്ട് ഗോളി തട്ടിയകറ്റി.അര്‍ജന്റീനയുടെ നിരവധി അവസരങ്ങളാണ് പോളണ്ട് ഗോള്‍ കീപ്പര്‍ വോസിയച് ഷെസ്‌നി പ്രതിരോധിച്ചത്.
ആദ്യ പകുതിയിലെ പോളണ്ട് ഗോളിയുടെ പ്രതിരോധക്കോട്ടയ്ക്കു രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മറുപടി നല്‍കി. മൊളീനയുടെ ക്രോസില് മാക് അലിസ്റ്റര്‍ ബോക്‌സിന്റെ മധ്യ ഭാഗത്തുനിന്ന് പോളണ്ട് പോസ്റ്റിന്റെ ഇടതു മൂലയിലേക്കു പന്തെത്തിക്കുകയായിരുന്നു. 67-ാം മിനിറ്റില്‍ അര്‍ജന്റീന ഗോള്‍ നേട്ടം രണ്ടാക്കി. എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ഗോള്‍ നേടിയത് ജൂലിയന്‍ അല്‍വാരെസ് ആണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ