കണക്ക് തീർത്തു കൊച്ചിയിൽ; സന്ദീപിന്റെ ഒറ്റ ​ഗോളിൽ ഒഡിഷയെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്; മൂന്നാം സ്ഥാനത്ത്

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു. ഉറച്ച രണ്ടിലേറെ അവസരങ്ങള്‍ സഹല്‍ അബ്ദുള്‍ സമദ് സൃഷ്ടിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല
ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം/ ട്വിറ്റർ
ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം/ ട്വിറ്റർ
Updated on
1 min read

കൊച്ചി: എവേ പോരിലേറ്റ തോൽവിക്ക് സ്വന്തം തട്ടകത്തിൽ കണക്കു തീർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ പോരിൽ ഒഡിഷ എഫ്സിയെ കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ നേടിയ ഒറ്റ ​ഗോളിൽ വീഴ്ത്തിയാണ് കൊമ്പൻമാരുടെ കൊച്ചിയുടെ മണ്ണിലെ മധുരപ്രതികാരം. പ്രതിരോധ താരം സന്ദീപ് സിങ് നേടിയ ​ഗോളാണ് സമനിലയിലേക്ക് നീങ്ങിയ പോരാട്ടത്തിന് വഴിത്തിരിവുണ്ടാക്കിയത്. ഇതോടെ ബ്ലാസ്റ്റേഴ്സ് അപരാജിതരായി ഏഴാം പോരാട്ടവും പൂർത്തിയാക്കി. 

ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 11 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റാണ് ടീമിനുള്ളത്. എവേ മത്സരത്തില്‍ ഒഡിഷ 2-1 ന് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു.

ഇരു പക്ഷവും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. നിരവധി അവസരങ്ങളാണ് കൊമ്പൻമാർ തുലച്ചു കളഞ്ഞത്. പന്തടക്കത്തിലും പാസിങിലുമൊക്കെ ബ്ലാസ്റ്റേഴ്സ് മുന്നിൽ നിന്നു. 

മത്സരം തുടങ്ങിയത് മുതൽ ബ്ലാസ്റ്റേഴ്സ് പകുതിയിൽ കടുത്ത ഭീതി വിതച്ചാണ് ഒഡിഷ താരങ്ങൾ പന്തു തട്ടിയത്. അടിമുടി പ്രസിങ് ​ഗെയിമായിരുന്നു അവരുടെ തന്ത്രം. ബ്ലാസ്റ്റേഴ്സ് ഒഡിഷയെ തടയാൻ തുടക്കത്തിൽ ഏറെ പണിപ്പെട്ടു. ആദ്യ പകുതി ഒഡിഷയുടെ കൈയിലായിരുന്നുവെങ്കിലും ​ഗോൾ വഴങ്ങാതെ ബ്ലാസ്റ്റേഴ്സ് പിടിച്ചുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു. ഉറച്ച രണ്ടിലേറെ അവസരങ്ങള്‍ സഹല്‍ അബ്ദുള്‍ സമദ് സൃഷ്ടിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. 66ാം മിനിറ്റില്‍ ഡയമന്റക്കോസിന് തുറന്ന അവസരം ലഭിച്ചിട്ടും അതും ലക്ഷ്യത്തിലെത്തിയില്ല. പിന്നാലെ സഹലിനും നിഹാലിനും ലെസ്ക്കോവിചിനുമൊക്കെ അവസരം ലഭിച്ചെങ്കിലും അതെല്ലാം അലക്ഷ്യമായി പറന്നു. അവസരം തുലയ്ക്കാൻ താരങ്ങൾ മത്സരിച്ചു.

ഒടുവിൽ 86ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഒഡിഷയുടെ പ്രതിരോധക്കോട്ട പൊളിച്ചു. കാത്തിരുന്ന ലീഡ് സന്ദീപ് സിങ് സമ്മാനിച്ചു. പകരക്കാരനായി ഇറങ്ങിയ ബ്രൈസ് മിറാൻഡയുടെ ക്രോസിൽ നിന്നാണ് ​ഗോളിന്റെ പിറവി. ഈ ക്രോസ് തടയുന്നതിൽ ഒഡിഷ ​ഗോൾ കീപ്പർ അമരീന്ദറിന് പിഴവ് സംഭവിച്ചു. പന്ത് നേരെ എത്തിയത് സന്ദീപിലേക്ക്. ഒഴിഞ്ഞ പോസ്റ്റിലേക്ക് ഉ​ഗ്രൻ ഹെഡ്ഡർ. കൊച്ചിയിൽ വീണ്ടും മഞ്ഞക്കടലിരമ്പം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com