'കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ല, ടൂര്‍ണമെന്റുകള്‍ നഷ്ടമായാലും പ്രശ്‌നമില്ല'; നിലപാടില്‍ ഉറച്ച് ജോക്കോവിച്ച്‌

കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ച് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്
ജോക്കോവിച്ച് /ഫയല്‍ ചിത്രം
ജോക്കോവിച്ച് /ഫയല്‍ ചിത്രം

ബെല്‍ഗ്രേഡ്‌: കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ച് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോക്കോവിച്ച് നിലപാട് ആവര്‍ത്തിച്ചത്. 

വാക്‌സിന്‍ വിരുദ്ധ ചേരിയുടെ ഭാഗമല്ല ഞാന്‍. എന്നാല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ടൂര്‍ണമെന്റുകള്‍ നഷ്ടമായാല്‍ അത് അംഗീകരിക്കുന്നു. സ്വന്തം ഇഷ്ടം തെരഞ്ഞെടുക്കാനുള്ള വ്യക്തികളുടെ അവകാശത്തിനൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്, ജോക്കോവിച്ച് പറയുന്നു. 

ഞാന്‍ ഒരിക്കലും വാക്‌സിനേഷന് എതിരല്ല. കുട്ടിയായിരിക്കുമ്പോള്‍ ഞാനും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒരാളുടെ ശരീരത്തില്‍ എന്ത് സ്വീകരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ആ വ്യക്തിക്കാണ്. അതിനുള്ള സ്വാതന്ത്ര്യത്തെയാണ് ഞാന്‍ പിന്തുണയ്ക്കുന്നത്.

ഭാവിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചേക്കാം

ഭാവിയില്‍ ഞാന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചേക്കാം. കാരണം നമ്മളെല്ലാവരും കോവിഡിനെ അവസാനിപ്പിക്കാന്‍ വഴികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ലോകം മുഴുവന്‍ കോവിഡിനെതിരെ പൊരുതുന്നത് കാണുന്നുണ്ട്. ഉടനെ തന്നെ നമുക്ക് ഇതിന് അവസാനം കുറിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ജോക്കോവിച്ച് പറഞ്ഞു. 

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജോക്കോവിച്ചിന് നഷ്ടമായിരുന്നു. നിലവില്‍ ഫ്രഞ്ച് ഓപ്പണും ജോക്കോവിച്ചിന് നഷ്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ നദാല്‍ കിരീടം ചൂടിയതിന് പിന്നാലെ വാക്‌സിന്‍ സ്വീകരിക്കാന്‍ ജോക്കോവിച്ച് തയ്യാറായേക്കും എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ജോക്കോവിച്ചിന്റെ ബയോഗ്രഫറാണ് ഇത്തരമൊരു അവകാശവാദവുമായി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com