'ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല'- റഷ്യക്കെതിരെ ഫുട്‌ബോള്‍ കളിക്കാന്‍ താത്പര്യമില്ലെന്ന് പോളണ്ട്

'ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല'- റഷ്യക്കെതിരെ ഫുട്‌ബോള്‍ കളിക്കാന്‍ താത്പര്യമില്ലെന്ന് പോളണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വാര്‍സോ: യുക്രൈനെതിരെ യുദ്ധം നടത്തുന്ന റഷ്യക്കെതിരെ കായിക ലോകത്തും വലിയ രീതിയിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടം റഷ്യയില്‍ നിന്ന് പാരിസിലേക്ക് മാറ്റുന്നതായി കഴിഞ്ഞ ദിവസം യുവേഫ തീരുമാനം എടുത്തിരുന്നു. ഫോര്‍മുല വണ്‍ റഷ്യന്‍ ഗ്രാന്‍പ്രീയും ഒഴിവാക്കിയിട്ടുണ്ട്. പിന്നാലെ റഷ്യക്കെതിരായ തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍. 

മാര്‍ച്ച് 24നാണ് റഷ്യയും പോളണ്ടും തമ്മിലുള്ള പ്ലേ ഓഫ് പോരാട്ടം. മോസ്‌ക്കോയിലാണ് മത്സരം. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. 

'വെറും വാക്കുകള്‍ പറയാനില്ല, ഇപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണ്. യുക്രൈനെതിരായ റഷ്യന്‍ ഫെഡറേഷന്റെ ആക്രമണം രൂക്ഷമായതിനാല്‍, പോളിഷ് ദേശീയ ടീം റഷ്യക്കെതിരായ പ്ലേ ഓഫ് മത്സരം കളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതാണ് ശരിയായ തീരുമാനം'- പോളിഷ് എഫ്എ തലവന്‍ സെസരി കുലേസ പറഞ്ഞു.

മാര്‍ച്ച് 24ലെ പോളണ്ട്- റഷ്യ പോരാട്ടത്തില്‍ റഷ്യ വിജയിച്ചാല്‍ മാര്‍ച്ച് 29ന് ചെക്ക് റിപ്പബ്ലിക്ക്, സ്വീഡന്‍ ടീമുകളിലൊന്നുമായി റഷ്യക്ക് മത്സരിക്കേണ്ടി വരും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്ക് ഫുട്‌ബോള്‍ തലവന്‍മാരുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മോസ്‌ക്കോയിലെ മത്സരം മാറ്റണമെന്ന് സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്ക് ടീമുകള്‍ ആവശ്യപ്പെട്ടിരുന്നു. 

'ഇക്കാര്യം സംബന്ധിച്ച് ഫിഫയില്‍ ഒരു പൊതു നിലപാട് കൊണ്ടുവരാന്‍ ഞങ്ങള്‍ സ്വീഡനിലെയും ചെക്ക് റിപ്പബ്ലിക്കിലെയും ഫെഡറേഷനുകളുമായി ചര്‍ച്ച നടത്തുകയാണ്'- കുലേസ കൂട്ടിച്ചേര്‍ത്തു. 

പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനത്തെ പിന്തുണച്ച് ക്യാപ്റ്റനും സൂപ്പര്‍ താരവുമായി റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും രംഗത്തെത്തി. 'ഇത് ശരിയായ തീരുമാനമാണ്! യുെ്രെകനില്‍ സായുധ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ ദേശീയ ടീമുമായി ഒരു മത്സരം കളിക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. റഷ്യന്‍ ഫുട്‌ബോള്‍ കളിക്കാരും ആരാധകരും ഇതിന് ഉത്തരവാദികളല്ല, പക്ഷേ ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല'- ലെവന്‍ഡോസ്‌കി ട്വിറ്ററില്‍ കുറിച്ചു.

നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ സംബന്ധിച്ച് വൈകാതെ തന്നെ തീരുമാനം എടുക്കുമെന്ന് ഫിഫ തലവന്‍ ജിയാനി ഇന്‍ഫാന്റിനോ നേരത്തെ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com