'ഇഷ്ടം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ തന്നെ, പക്ഷേ...'- കാര്യങ്ങള്‍ എളുപ്പമല്ലെന്ന് ശ്രേയസ്

പരമ്പരയിലെ മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി മൂന്ന് തവണയും നോട്ടൗട്ടായി ശ്രേയസ് ഉജ്ജ്വലമായി ബാറ്റ് വീശി അവസരം ശരിക്കും മുതലെടുക്കുകയും ചെയ്തു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ധരംശാല: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പരിഗണിച്ചിരുന്നില്ല. താരത്തിന് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത്. പകരം മൂന്നാം നമ്പറിലേക്ക് പരിഗണിച്ചത് ശ്രേയസ് അയ്യരെയായിരുന്നു.

പരമ്പരയിലെ മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി മൂന്ന് തവണയും നോട്ടൗട്ടായി ശ്രേയസ് ഉജ്ജ്വലമായി ബാറ്റ് വീശി അവസരം ശരിക്കും മുതലെടുക്കുകയും ചെയ്തു. ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ശ്രേയസ്. 

'ഞാന്‍ അമിത പ്രതീക്ഷകള്‍ വച്ചു നടക്കുന്ന ആളല്ല. നിലവിലെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കാന്‍ കടുത്ത മത്സരം തന്നെ നടക്കുന്നുണ്ട്. അതിനാല്‍ തന്നെ കിട്ടുന്ന അവസരങ്ങള്‍ സമര്‍ഥമായി ഉപയോഗിക്കുകയും ആസ്വദിച്ച് കളിക്കലുമാണ് ലക്ഷ്യമിടുന്നത്.' 

'എനിക്ക് മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ ഇഷ്ടമാണ്. പിച്ചിലേക്ക് പോകുമ്പോഴെല്ലാം അതെന്റെ ഉള്ളിലുണ്ടാകും. അതിനാല്‍ തന്നെ ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യണമെന്ന ഒരു തിരഞ്ഞെടുപ്പ് വന്നാല്‍ തീര്‍ച്ചയായും ഞാന്‍ മൂന്നാം സ്ഥാനമായിരിക്കും പറയുക. ഈ ഫോര്‍മാറ്റില്‍, നിങ്ങളുടെ ഇന്നിങ്‌സ് ഏറ്റവും വേഗത്തിലാക്കാന്‍ കഴിയുന്ന ഒരേയൊരു സ്ഥലമാണ് ടോപ്പ് ത്രീ.'

'പക്ഷേ ഇപ്പോള്‍ ടീമിലെ എന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് ചിന്തിക്കുന്നില്ല. ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച ഫോം നിലനിര്‍ത്തുകയാണ് മുന്നിലുള്ളത്.' 

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ സ്ഥാനം ഉറപ്പിച്ചതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞു.

'അതേക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നതില്‍ കാര്യമില്ല. സ്ഥാനം ഉറപ്പുണ്ടോ എന്ന് പറയാന്‍ കഴിയില്ല കാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ടീമില്‍ മത്സരം വളരെ കൂടുതലാണ്.'

'ഏത് പൊസിഷനിലും അല്ലെങ്കില്‍ ഏത് സാഹചര്യത്തിലും ബാറ്റിങിന്റെ കാര്യത്തില്‍ വഴക്കമുള്ളവരായിരിക്കണം. അതിനാല്‍ കഴിയുന്നത്ര അവസരങ്ങള്‍ നേടുകയും അത് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് ഞാന്‍ മുന്നില്‍ കാണുന്നത്'- ശ്രേയസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com