ന്യൂഡൽഹി: ഇന്ത്യൻ പര്യടനത്തിനെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ഉപയോഗിച്ച ബസിൽ നിന്ന് ബുള്ളറ്റ് ഷെല്ലുകൾ കണ്ടെടുത്തു. ശ്രീലങ്കൻ ടീമിന്റെ യാത്രകൾക്കായി ഉപയോഗിച്ച സ്വകാര്യ ബസിൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണു വെടിയുണ്ടകളുടെ ഷെല്ലുകൾ കണ്ടെത്തിയത്.
സംഭവത്തിൽ അന്വേഷണം തുടങ്ങിയ പൊലീസ് മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചു പരിശോധന നടത്തി. ശ്രീലങ്കൻ താരങ്ങൾ ചണ്ഡീഗഡിലെ ഹോട്ടലിൽ നിന്ന് മൊഹാലിയിലെ മൈതാനത്തേക്കു പോയത് ഈ സ്വകാര്യ ബസിലായിരുന്നു.
ടീം അംഗങ്ങൾ താമസിച്ച ഹോട്ടലിനു സമീപം ബസ് നിർത്തിയിട്ട സമയത്താണു പരിശോധന നടത്തിയത്. ചണ്ഡീഗഡിലെ താര ബ്രദേഴ്സ് എന്ന സ്ഥാപനത്തിൽ നിന്ന് വാടകയ്ക്കെടുത്ത ബസായിരുന്നു ഇതെന്നു പൊലീസ് പറഞ്ഞു. ഇതേ ബസ് ഒരു വിവാഹ ചടങ്ങിന്റെ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.
വടക്കേ ഇന്ത്യയിൽ വിവാഹച്ചടങ്ങുകളുടെ ഭാഗമായി ആഘോഷ വെടിവയ്പുകൾ നടത്താറുണ്ട്. ഇതിനു നിരോധനമുണ്ടെങ്കിലും ഇത്തരം ചടങ്ങുകൾ ഇപ്പോഴും നടക്കാറുണ്ട്. ബസിന്റെ ഡ്രൈവറെയും ഉടമയെയും പൊലീസ് ചോദ്യം ചെയ്തു. ടി20 പരമ്പരയ്ക്കു ശേഷം ശ്രീലങ്കൻ ടീം ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ്. മൊഹാലിയിലും ബംഗളൂരുവിലുമാണ് പോരാട്ടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates