'എനിക്ക് ക്യാപ്റ്റൻ ആകേണ്ട, റൂട്ട് തന്നെ നയിക്കട്ടെ'- ബെൻ സ്റ്റോക്സ്

'ഇംഗ്ലണ്ട് ക്യാപ്റ്റനാകാന്‍ മോഹമില്ല; നായക സ്ഥാനം ഒഴിയാന്‍ റൂട്ടിനെ നിര്‍ബന്ധിക്കരുത്'- ബെന്‍ സ്‌റ്റോക്‌സ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് പോരാട്ടങ്ങളിലും വന്‍ മാര്‍ജിനില്‍ തോല്‍വി വഴങ്ങി ഇംഗ്ലണ്ട് നാണംകെട്ട് നില്‍ക്കുകയാണ്. പിന്നാലെ ജോ റൂട്ടിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നതടക്കമുള്ള മുറവിളികളും ഉയര്‍ന്നു. പകരം ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ ക്യാപ്റ്റനാക്കണമെന്നാണ് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നത്. 

എന്നാല്‍ ഇംഗ്ലണ്ടിന്റെ നായകനാകണമെന്ന ആഗ്രഹമൊന്നും തനിക്കില്ലെന്നും റൂട്ടിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ നിര്‍ബന്ധിക്കരുതെന്നും സ്റ്റോക്‌സ് വ്യക്തമാക്കി. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് സിഡ്‌നിയില്‍ ആരംഭിക്കാനിരിക്കെയാണ് സ്റ്റോക്‌സിന്റെ പ്രതികരണം. 

'ഒരു ടീമിനെ നയിക്കണമെന്ന ആഗ്രഹം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്നതൊക്കെ ജോയുടെ വ്യക്തിപരമായ തീരുമാനമാണ്. അക്കാര്യത്തില്‍ മറ്റുള്ളവര്‍ അവനെ നിര്‍ബന്ധിക്കേണ്ട ആവശ്യമില്ല.'

'ഓസ്‌ട്രേലിയക്കെതിരായ പോരാട്ടം ഞങ്ങള്‍ മികച്ച രീതിയിലല്ല കളിക്കുന്നത്. ടീമിന്റെ ക്യാപ്റ്റനെ മാത്രം ഇക്കാര്യത്തില്‍ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. നിര്‍ഭാഗ്യവശാല്‍ തോല്‍വിയുടെ പേരില്‍ ക്യാപ്റ്റനും കോച്ചും മാത്രമാണ് വിമര്‍ശിക്കപ്പെടുന്നത്. ക്യാപ്റ്റനൊപ്പം കളത്തില്‍ മറ്റ് പത്ത് കളിക്കാര്‍ കൂടിയുണ്ട്. ടീമെന്ന നിലയില്‍ മൊത്തം വീക്ഷണ കോണില്‍ നിന്നാണ് ഫലത്തെ കാണേണ്ടത്'- സ്റ്റോക്‌സ് വ്യക്തമാക്കി. 

നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് സ്റ്റോക്‌സ്. ഇംഗ്ലണ്ടിന്റെ പകരക്കാരന്‍ ക്യാപ്റ്റനായും സ്റ്റോക്‌സ് ടീമിനെ നയിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡിന്റെ അരികിലാണ് ജോ റൂട്ട്. നിലവില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ അലെയ്‌സറ്റര്‍ കുക്കിന്റെ റെക്കോര്‍ഡിനൊപ്പമാണ് റൂട്ട്. ഇരുവരും 59 ടെസ്റ്റുകളിലാണ് ടീമിനെ നയിച്ചത്. ഈ മാസം അഞ്ച് മുതല്‍ ആരംഭിക്കുന്ന ആഷസിലെ നാലാം ടെസ്റ്റില്‍ നയിക്കുന്നതോടെ റെക്കോര്‍ഡ് റൂട്ടിന്റെ പേരിലാകും. 

ടോസ് ലഭിച്ചാല്‍ എടുക്കുന്ന തീരുമാനമടക്കം റൂട്ടിന്റെ പല നിലപാടുകളും മുന്‍ താരങ്ങളടക്കം നിരവധി പേര്‍ ചോദ്യം ചെയ്തിരുന്നു. ഇതിഹാസ താരങ്ങളായ ജെഫ്രി ബോയ്‌കോട്ട്, മൈക്കല്‍ ആര്‍തര്‍ട്ടന്‍ തുടങ്ങിയവര്‍ റൂട്ടിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌സ് ക്രിക്കറ്റ് ബോര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com