അഹമ്മദാബാദ്: ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ മുഖ്യ പരിശീലകനാവും. ഇന്ത്യയെ 2011ല്‍ ഏകദിന ലോക കിരീടത്തിലേക്ക് നയിച്ച ഗാരി കേസ്റ്റൺ അഹമ്മദാബാദിന്റെ ഉപദേഷ്ടാവുമാകും.
ഇംഗ്ലണ്ട് മുന്‍ താരം വിക്രം സോളങ്കിയാണ് അഹമ്മദാബാദിന്റെ ക്രിക്കറ്റ് ഡയറക്ടര്‍. നേരത്തെ ആശിഷ് നെഹ്‌റ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബൗളിങ് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. ദേശിയ ടീമിലും ഗാരി കേസ്റ്റണും ആശിഷ് നെഹ്‌റയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിസിസിഐയുടെ അനുമതി ലഭിച്ചാല്‍ പ്രഖ്യാപനം
ഇന്ത്യക്ക് വേണ്ടി 120 ഏകദിനവും 17 ടെസ്റ്റും 27 ടി20യും കളിച്ച താരമാണ് നെഹ്‌റ. ഏകദിനത്തില്‍ 157 വിക്കറ്റും ടെസ്റ്റില്‍ 44 വിക്കറ്റുമാണ് നെഹ്‌റയുടെ അക്കൗണ്ടിലുള്ളത്. ഐപിഎല്‍ ഉള്‍പ്പെടെ 132 ടി20 മത്സരങ്ങളില്‍ നിന്ന് നേടിയത് 162 വിക്കറ്റ്.
ബിസിസിഐയുടെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ മാത്രമാണ് ആശിഷ് നെഹ്‌റയെ പരിശീലകനായി നിയമിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഔദ്യോഗികമായി ഫ്രാഞ്ചൈസിക്ക് പ്രഖ്യാപിക്കാന്‍ കഴിയുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ