ജോക്കോവിച്ചിന് വിസയില്ല, അപ്പീല്‍ കോടതി തള്ളി; ഉടന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ചയക്കും

വിസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത ജോക്കോവിച്ചിന്റെ അപ്പീല്‍ കോടതി തള്ളി
ജോക്കോവിച്ച് /ഫയല്‍ ചിത്രം
ജോക്കോവിച്ച് /ഫയല്‍ ചിത്രം

സിഡ്‌നി: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാവില്ല. വിസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത ജോക്കോവിച്ചിന്റെ അപ്പീല്‍ കോടതി തള്ളി. 

മൂന്ന് വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനവും കോടതി ചോദ്യം ചെയ്യാതിരുന്നതോടെ കനത്ത തിരിച്ചടിയാണ് ജോക്കോവിച്ച് നേരിട്ടിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. തന്റെ പത്താം ഓസ്‌ട്രേലിയന്‍ ഓപ്പണും 21ാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണ് നിലവിലെ ചാമ്പ്യനായ ജോക്കോവിച്ച് ഇവിടെ ലക്ഷ്യം വെച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡ്രോയില്‍ ഒന്നാം നമ്പര്‍ സീഡായി ജോക്കോവിച്ചിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. സെര്‍ബിയയുടെ തന്നെ കെച്മനോവിച്ചിനെയാണ് ജോക്കോവിച്ച് ആദ്യ റൗണ്ടില്‍ നേരിടേണ്ടിയിരുന്നത്. 

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ത്ത് രാജ്യത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജോക്കോവിച്ചിനെ ഓസ്‌ട്രേലിയ തടഞ്ഞത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ ജോക്കോവിച്ച് എത്തിയാല്‍ തടയും എന്ന് താരം വരുന്നതിന് മുന്‍പ് തന്നെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മോറിസന്‍ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ തന്റെ പക്കല്‍ മെഡിക്കല്‍ രേഖകള്‍ ഉണ്ടെന്നായിരുന്നു ജോക്കോവിച്ചിന്റെ അവകാശവാദം. ഓസ്‌ട്രേലിയയില്‍ എത്തിയ ജോക്കോവിച്ചിനെ തടഞ്ഞെങ്കിലും വിസ റദ്ദാക്കിയ നടപടി കോടതി റദ്ദാക്കി. എന്നാല്‍ ഇമിഗ്രേഷന്‍ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് രണ്ടാമതും ജോക്കോവിച്ചിന്റെ വിസ റദ്ദാക്കുകയായിരുന്നു. പൊതുതാത്പര്യം പരിഗണിച്ചാണ് ഇതെന്നാണ് ഇമിഗ്രേഷന്‍ മന്ത്രാലയം വ്യക്തമാക്കിയത്.  ഇതിനെ ചോദ്യം ചെയ്ത ജോക്കോവിച്ചിന്റെ അപ്പീലാണ് ഇപ്പോള്‍ കോടതി തള്ളിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com