മുംബൈ: എഎഫ്സി വനിതാ ഏഷ്യ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ സമനിലയോടെ തുടക്കമിട്ട് ഇന്ത്യ. ഇറാനാണ് ഇന്ത്യയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഗോൾ നേടാതെ പിരിഞ്ഞു.
മുംബൈയിലെ ഡിവൈ പാട്ടീൽ സ്‌പോർട്‌സ് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും ഇന്ത്യൻ വനിതകൾക്ക് വിജയം നേടാനായില്ല.
ഗ്രൂപ്പ് എ യിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഇറാൻ മൂന്നാമതും ചൈനീസ് തായ്‌പേയ് നാലാമതുമാണ്. ഇന്ത്യയ്ക്കും ഇറാനും ഓരോ പോയിന്റ് വീതം ലഭിച്ചു. ആദ്യ മത്സരത്തിൽ വിജയം നേടിയ ചൈന മൂന്ന് പോയിന്റ് നേടി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഗ്രൂപ്പ് എ യിലെ അടുത്ത മത്സരത്തിൽ ഇന്ത്യ ഇന്ത്യ ചൈനീസ് തായ്‌പേയിയെ നേരിടും. ഈ മാസം 23 ന് വൈകീട്ട് 7.30 നാണ് മത്സരം.
ഏഷ്യ കപ്പിൽ ഇതുവരെ കിരീടം നേടാൻ ഇന്ത്യൻ വനിതകൾക്ക് സാധിച്ചിട്ടില്ല. 1979ലും 1983ലും രണ്ടാം സ്ഥാനം നേടിയാണ് ഇതുവരെയുള്ള മികച്ച നേട്ടം. 1975 മുതൽ ആരംഭിച്ച വനിതാ ഏഷ്യ കപ്പിൽ ചൈനയാണ് ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയത്. നിലവിൽ ജപ്പാനാണ് ചാമ്പ്യൻമാർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ