ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മൂര്‍ച്ച കുറയാതെ ആന്‍ഡേഴ്‌സന്റെ പന്തുകള്‍; തീ തുപ്പി അരങ്ങേറ്റക്കാരനും; ഇംഗ്ലണ്ടിനെതിരെ തകര്‍ന്നടിഞ്ഞ് ന്യൂസിലന്‍ഡ്

ടോസ് നേടി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു
Published on

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റിങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് വെറും 132 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ആതിഥേരായ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 33 റണ്‍സെന്ന നിലയില്‍. 

ടോസ് നേടി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ പുതിയ ക്യാപ്റ്റനായി ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് അരങ്ങേറുന്ന മത്സരമെന്ന പ്രത്യേകതയും ഒന്നാം ടെസ്റ്റിനുണ്ട്. ന്യൂസിലന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായാണ് പരമ്പര. 

നാല് വീതം വിക്കറ്റുകള്‍ പിഴുത വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍, അരങ്ങേറ്റക്കാരന്‍ മാത്യു പോട്‌സ് എന്നിവരുടെ മാരക ബൗളിങാണ് കിവികളുടെ ചിറകരിഞ്ഞത്. 

ബാറ്റിങിന് ഇറങ്ങിയതു മുതല്‍ ഒരു ഘട്ടത്തില്‍ പോലും കിവികള്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ടായില്ല. ഏഴാമനായി ക്രീസിലെത്തി പുറത്താകാതെ നിന്ന് കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 100 കടത്തിയത്. 26 റണ്‍സെടുത്ത് ടിം സൗത്തിയും പിടിച്ചു നിന്നു.

ഡാരില്‍ മിച്ചല്‍ (13), ടോം ബ്ലണ്ടല്‍ (14), ട്രെന്റ് ബോള്‍ട്ട് (14) എന്നിവരും രണ്ടക്കം കടന്നു. ടോം ലാതം (1), വില്‍ യങ് (1), കെയ്ന്‍ വില്ല്യംസന്‍ (2), ഡെവോണ്‍ കോണ്‍വെ (3) എന്നീ മുന്‍നിര താരങ്ങള്‍ അമ്പേ പരാജയമായി മാറി. ഈ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ഒരിക്കല്‍ പോലും ന്യൂസിലന്‍ഡിന് തിരിച്ചു കയറാന്‍ സാധിക്കാതെ പോയി. 

ആന്‍ഡേഴ്‌സന്‍, പോട്‌സ് എന്നിവര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശേഷിച്ച രണ്ട് വിക്കറ്റുകള്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ പങ്കിട്ടെടുത്തു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com