ജയത്തോടെ തുടങ്ങാന്‍ ഋഷഭ് പന്ത്, ഓപ്പണിങ്ങില്‍ ഇഷാനൊപ്പം ആര്? ആദ്യ ട്വന്റി20 ഇന്ന്
ഡല്‍ഹി: 5 ട്വന്റി20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഇറങ്ങും. രാത്രി ഏഴിനാണ് മത്സരം. പരിക്കേറ്റതിനാല്‍ കെ എല്‍ രാഹുലിന് പകരം ഋഷഭ് പന്ത് ആണ് ഇന്ത്യയെ നയിക്കുന്നത്.
ഇന്ത്യയെ ട്വന്റി20യില്‍ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായും ഋഷഭ് പന്ത് മാറി. രോഹിത് ശര്‍മ, കോഹ്‌ലി, ബുമ്ര, ഷമി എന്നീ പ്രമുഖ താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഹര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവരുടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവും ഈ പരമ്പരയില്‍ കാണാം.
ട്വന്റി20യിലെ ഏറ്റവും കൂടുതല്‍ തുടര്‍ ജയങ്ങള്‍
ഹര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ 12 ട്വന്റി20യും ജയിച്ചാണ് ഇന്ത്യ വരുന്നത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ പരമ്പരയിലെ ആദ്യ ട്വന്റി20യിലും ജയിച്ച് കഴിഞ്ഞാല്‍ ട്വന്റി20യിലെ ഏറ്റവും കൂടുതല്‍ തുടര്‍ ജയങ്ങള്‍ എന്ന നേട്ടം ഇന്ത്യയുടെ പേരിലാവും. 2021 നവംബര്‍ മുതല്‍ ഇന്ത്യ ട്വന്റി20യില്‍ തോല്‍വി അറിഞ്ഞിട്ടില്ല.
ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷനൊപ്പം ഋതുരാജിനെ ഇന്ത്യ ഇറക്കിയേക്കും. വെങ്കടേഷ് അയ്യരാണ് ഓപ്പണിങ്ങില്‍ പരിഗണിക്കാവുന്ന മറ്റൊരു താരം. എന്നാല്‍ ഫിനിഷര്‍ റോളിലാണ് ഇതിന് മുന്‍പ് വെങ്കടേഷിനെ ഇന്ത്യ കളിപ്പിച്ചത്. മാത്രമല്ല ഐപിഎല്ലിലും വെങ്കടേഷ് റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടു.
പന്ത്, ശ്രേയസ്, ദിനേശ് കാര്‍ത്തിക് എന്നിവരാവും മധ്യനിരയില്‍. ബൗളിങ്ങില്‍ ഭുവിയും ചഹലും സ്ഥാനം ഉറപ്പിക്കുന്നു. ഹര്‍ഷല്‍ പട്ടേലിനൊപ്പം അര്‍ഷ്ദീപ് സിങ്ങും പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. ഉമ്രാന്‍ മാലിക് പ്ലേയിങ് ഇലവനില്‍ എത്താനുള്ള സാധ്യത കുറവാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ