കട്ടക്ക്: ഇന്ത്യന്‍ ബാറ്റിങ് നിരയെ ഇടംവലം തിരിയാന്‍ സമ്മതിക്കാതെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍. രണ്ടാം ടി20 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ 149 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ എടുത്തത് 148 റണ്‍സ്. ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു.
തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് പ്രഹരമേറ്റു. ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിനെ നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍- ശ്രേയസ് അയ്യര്‍ സഖ്യം അല്‍പ്പ നേരം പിടിച്ചു നിന്നു. ഇഷാന്‍ മടങ്ങിയതിന് പിന്നാലെ തുടരെ വിക്കറ്റുകള്‍ വീണു.
ഇഷാന്‍ 21 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 34 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ 35 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 40 റണ്‍സെടുത്തു.
റിഷഭ് പന്ത് (അഞ്ച്), ഹര്‍ദിക് പാണ്ഡ്യ (ഒന്‍പത്), അക്‌സര്‍ പട്ടേല്‍ (10) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയത് ഇന്ത്യയുടെ സ്‌കോറിങിനെ ബാധിച്ചു.
ഏഴാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക് (21 പന്തില്‍ പുറത്താകാതെ 30), ഹര്‍ഷല്‍ പട്ടേല്‍ (9 പന്തില്‍ പുറത്താകാതെ 12) എന്നിവര്‍ പൊരുതാവുന്ന സ്‌കോറില്‍ എത്തിക്കുകയായിരുന്നു. ഡികെ രണ്ട് വീതം സിക്‌സും ഫോറും പറത്തിയപ്പോള്‍ ഹര്‍ഷല്‍ രണ്ട് ഫോറുകള്‍ നേടി.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആന്റിച് നോര്‍ക്യ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. റബാഡ, വെയ്ന്‍ പാര്‍നല്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. റബാഡ നാലോവറില്‍ 15 റണ്‍സ് മാത്രമാണ് വഴങ്ങിയത്.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ