കീപ്പിങ് ഗ്ലൗ ഊരിമാറ്റി പന്തെടുത്ത് പൂരന്‍; നാല് വിക്കറ്റുകളും വീഴ്ത്തി! (വീഡിയോ)

പത്തോവര്‍ തികച്ചെറിഞ്ഞ പൂരന്‍ നാല് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന നിലയില്‍ എത്തിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുള്‍ട്ടാന്‍: വെടിക്കെട്ട് ബാറ്റിങിന് പേരുകേട്ട വെസ്റ്റ് ഇന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ ബൗളിങില്‍ തിളങ്ങി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. ഏകദിനങ്ങളില്‍ ഇതിന് മുന്‍പ് ഒരു തവണ മാത്രമാണ് അദ്ദേഹം ബൗള്‍ ചെയ്തിട്ടുള്ളത്. പാകിസ്ഥാനെതിരായ മൂന്നാമത്തെ ഏകദിന പോരാട്ടത്തില്‍ വിക്കറ്റ് കീപ്പിങ് ജോലി ഷായ് ഹോപ്പിന് കൈമാറിയാണ് നായകന്‍ പന്ത് എടുത്തത്.

പത്തോവര്‍ തികച്ചെറിഞ്ഞ പൂരന്‍ നാല് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന നിലയില്‍ എത്തിച്ചു. 33 ഓവര്‍ അവസാനിച്ചപ്പോഴാണ് പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന നിലയില്‍ എത്തിയത്. വെളിച്ചക്കുറവിനെ തുടര്‍ന്ന് നിലവില്‍ കളി നിര്‍ത്തി വച്ചിരിക്കുകയാണ്. 

പാക്കിസ്ഥാനുവേണ്ടി ഓപ്പണര്‍മാരായ ഫഖര്‍ സമാനും ഇമാമുള്‍ ഹഖും ഓപ്പണിങ് വിക്കറ്റില്‍ 12 ഓവറില്‍ 60 റണ്‍സടിച്ചു നില്‍ക്കെയാണ് പതിമൂന്നാം ഓവര്‍ എറിയാനായി പൂരന്‍ എത്തിയത്. വിന്‍ഡീസിനായി 43 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള പൂരന്‍ ഇത് രണ്ടാം തവണയാണ് തന്റെ ഓഫ് സ്പിന്‍ പരീക്ഷിച്ചത്. 

ആദ്യ ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങിയ പൂരന്‍ രണ്ടാം ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ഫഖര്‍ സമാനെ(35) ബൗള്‍ഡാക്കി പൂരന്‍ ഏകദിനത്തിലെ തന്റെ ആദ്യ വിക്കറ്റ് നേടി. ഓപ്പണിങ് വിക്കറ്റില്‍ 16 ഓവറില്‍ 83 റണ്‍സടിച്ച സമാന്‍- ഇമാമുള്‍ ഹഖ് കൂട്ടുകെട്ടാണ് പൂരന്‍ തകര്‍ത്തത്.

ആറാം ഓവറില്‍ ഇമാമുള്‍ ഹഖിനെയും(62), മുഹമ്മദ് ഹാരിസിനെയും വീഴ്ത്തി പൂരന്‍ പാക്കിസ്ഥാന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഏഴാം ഓവറില്‍ മുഹമ്മദ് റിസ്‌വാനെ(11) കൂടി മടക്കിയ പൂരന്‍ പത്തോവറും തികച്ചെറിഞ്ഞു. പത്തോവറില്‍ 48 റണ്‍സ് മാത്രം വഴങ്ങിയാണ് പൂരന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി ഏകദിന ക്രിക്കറ്റിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തത്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com