ലണ്ടന്‍: ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിന് കർശന നിയന്ത്രണങ്ങളുമായി ബിസിസിഐ. താരങ്ങള്‍ അനാവശ്യമായി പുറത്ത് പോകരുതെന്നും മറ്റുള്ളവരുമായി ഇടപഴകരുതെന്നും ബിസിസിഐ മുന്നറിയിപ്പ് നല്‍കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കോവിഡ് ബാധിതനായതിന്റെ പശ്ചാത്തലത്തിലാണ് ടീം അംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയത്.
രോഹിതിന് നിര്‍ണായക ടെസ്റ്റില്‍ കളിക്കാനാവുമോ എന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഐസൊലേഷനിലാണ് രോഹിത്.
ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന് ഇത്തവണ ബയോ ബബിളോ മറ്റ് കടുത്ത നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ല. ലെസ്റ്റര്‍ഷെയറിനെതിരായ സന്നാഹ മത്സരത്തിനിടെയാണ് രോഹിതിന് കോവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചത്തലത്തിൽ താരങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ബിസിസിഐ വ്യക്തമാക്കി.
രോഹിതിന് പകരക്കാരനായി മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടില്‍ നിലവില്‍ ക്വാറന്റൈന്‍ ഇല്ലാത്തതിനാല്‍ താരത്തിന് നേരിട്ട് ടീമിനൊപ്പം ചേരാം. ശ്രീലങ്കയ്ക്കെതിരെ കഴിഞ്ഞ മാര്‍ച്ചിലാണ് മായങ്ക് അവസാനമായി ടെസ്റ്റ് കളിച്ചത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് വെള്ളിയാഴ്ചയാണ് തുടക്കമാവുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് മാറ്റിവച്ച പോരാട്ടമാണിത്. നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
രോഹിതിന് കളിക്കാൻ സാധിച്ചില്ലെങ്കിൽ ശുഭ്മാൻ ഗില്ലിനൊപ്പം മായങ്കായിരിക്കും ഓപ്പൺ ചെയ്യുക. നേരത്തെ, പരിക്കിനെ തുടർന്ന് കെ എല്‍ രാഹുലിനും പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.
ക്യാപ്റ്റന്‍സിയും ഇന്ത്യക്ക് തലവേദനയാണ്. വൈസ് ക്യാപ്റ്റന്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ ജസ്പ്രിത് ബുമ്രയ്ക്കാണ് സാധ്യത കൂടുതല്‍. മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ഋഷഭ് പന്ത് എന്നിവർക്കും സാധ്യത കൽപ്പിക്കപ്പെടുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates