ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കത്തിക്കയറിയ വിന്‍ഡിസിനെ എറിഞ്ഞിട്ട്‌ ബൗളര്‍മാര്‍, 162ന് ഓള്‍ഔട്ട്; ഇന്ത്യക്ക് 155 റണ്‍സ് ജയം

കൂറ്റന്‍ വിജയ ലക്ഷ്യം ഉയര്‍ത്തിയതിന് പിന്നാലെ 162 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു
Published on

ഹാമില്‍ട്ടന്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. കൂറ്റന്‍ വിജയ ലക്ഷ്യം ഉയര്‍ത്തിയതിന് പിന്നാലെ 162 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. 156 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 

318 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡിസിന് 40.3 ഓവര്‍ വരെ മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡിസിന് മിന്നും തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 5 ഓവറില്‍ അവരുടെ സ്‌കോര്‍ 50 പിന്നിട്ടു. 12 ഓവറില്‍ നൂറും കടന്നു. എന്നാല്‍ ഓപ്പണര്‍മാരെ സ്‌നേഹ് റാണ മടക്കിയതോടെ വിന്‍ഡിസ് തകര്‍ച്ച ആരംഭിച്ചു. 

ഓപ്പണര്‍മാരെ മടക്കി കളിയുടെ ഗതി തിരിച്ച് സ്‌നേഹ് റാണ

ഓപ്പണര്‍ ദിയേന്ദ്ര 46 പന്തില്‍ 10 ഫോറും 1 സിക്‌സും സഹിതം 62 റണ്‍സ് ആണ് അടിച്ചെടുത്തത്. ഹെയ്‌ലി മാത്യൂസ് 36 പന്തില്‍ നിന്ന് 43 റണ്‍സും നേടി. ഓപ്പണര്‍മാര്‍ കത്തിക്കയറുമ്പോള്‍ സ്‌നേഹ് റാണയെ കൊണ്ടുവന്ന ബൗളിങ് ചെയ്ഞ്ചാണ് കളിയുടെ ഗതി തിരിച്ചത്. 9.3 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് സ്‌നേഹ് റാണ മൂന്ന് വിക്കറ്റ് പിഴുതത്. 

വിന്‍ഡിസ് ഓപ്പണര്‍മാര്‍ മടങ്ങിയതിന് ശേഷം അവരുടെ ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത് രണ്ട് പേര്‍ മാത്രം. ഏഴ് പേരാണ് വിന്‍ഡിസ് നിരയില്‍ രണ്ടക്കം കടക്കാതെ മടങ്ങിയത്. ടൂര്‍ണമെന്റിലെ വിന്‍ഡിസിന്റെ ആദ്യ തോല്‍വിയാണ് ഇത്. 

78-3 എന്ന നിലയില്‍ ഇന്ത്യ നില്‍ക്കെയാണ് ഹര്‍മനും മന്ദാനയും ഒരുമിച്ച

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത് മന്ദാനയുടേയും ഹര്‍മന്റേയും തകര്‍പ്പന്‍ സെഞ്ചുറികളാണ്. യാസ്തിക നല്‍കിയ മിന്നും തുടക്കം മുതലെടുക്കാനാവാതെ ഇന്ത്യ വീഴുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മന്ദാനയും ഹര്‍മനും നാലാം വിക്കറ്റില്‍ ഒരുമിച്ചത്. യസ്തിക 21 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോടെ 31 റണ്‍സ് നേടിയാണ് മടങ്ങിയത്. എന്നാല്‍ മിതാലി രാജിന്റേയും ദീപ്തി ശര്‍മയുടേയും വിക്കറ്റ് ഇന്ത്യക്ക് തുടരെ നഷ്ടമായി. 

78-3 എന്ന നിലയില്‍ ഇന്ത്യ നില്‍ക്കെയാണ് ഹര്‍മനും മന്ദാനയും ഒരുമിച്ചത്. 184 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇവര്‍ കണ്ടെത്തിയതോടെ ഇന്ത്യ കളിയില്‍ ആധിപത്യം നേടി. 119 പന്തില്‍ നിന്ന് 13 ഫോറും രണ്ട് സിക്‌സും സഹിതമാണ് മന്ദാനയുടെ സെഞ്ചുറി. 107 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്‌സും പറത്തി 109 റണ്‍സോടെയാണ് ഹര്‍മന്‍ ക്രീസ് വിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com