മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ് നിരയെ തല്ലിയൊതുക്കി വാര്‍ണര്‍ ഷോ. ഒപ്പം കൂട്ടായി റോവ്മാന്‍ പവലും ബാറ്റ് വീശിയതോടെ ഐപിഎല്‍ പോരാട്ടത്തില്‍ മികച്ച വിജയ ലക്ഷ്യം വച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. ഹൈദരാബാദിന് ജയിക്കാന്‍ 208 റണ്‍സ്. ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
തന്റെ മുന്‍ ടീമിനെതിരെ രണ്ടും കല്‍പ്പിച്ചായിരുന്നു വാര്‍ണര്‍ ക്രീസിലെത്തിയത്. 58 പന്തുകള്‍ നേരിട്ട് വാര്‍ണര്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതം വാര്‍ണര്‍ 92 റണ്‍സുമായി പുറത്താകാതെ നിന്നു.
പവലും തല്ലിത്തകര്‍ത്തു. താരം 35 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും ആറ് കൂറ്റന്‍ സിക്‌സും സഹിതം 67 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇരുവരും ചേര്‍ന്ന് പിരിയാത്ത നാലാം വിക്കറ്റില്‍ 122 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.
തുടക്കത്തില്‍ തന്നെ അപകടകാരിയായ ഓപ്പണര്‍ പൃഥ്വി ഷായെ പൂജ്യത്തിന്
മടക്കി ഹൈദരാബാദ് ബൗളര്‍മാര്‍ ഡല്‍ഹിയെ ഞെട്ടിച്ചു. പിന്നാലെ ഏഴ് പന്തില്‍ 10 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും കൂടാരം കയറി. വാര്‍ണര്‍ക്ക് കൂട്ടായി ക്യാപ്റ്റന്‍ ഋഷഭ് പന്ത് എത്തിയതോടെ ഡല്‍ഹി കളിയിലേക്ക് മടങ്ങിയെത്തി. 16 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം പന്ത് 26 റണ്‍സ് എടുത്ത് മടങ്ങി.
പിന്നീട് വാര്‍ണര്‍ക്കൊപ്പം ക്രീസില്‍ ഒന്നിച്ച റോവ്മാന്‍ പവല്‍ എത്തിയതോടെ റണ്ണൊഴുകി. ഇരുവരും ചേര്‍ന്ന് ഹൈദരാബാദ് ബൗളിങ് നിരയെ തല്ലി വശംകെടുത്തി.
വന്‍ വേഗതയില്‍ പന്തെറിഞ്ഞ് ശ്രദ്ധേയനായ ഉമ്രാന്‍ മാലിക്കിനാണ് കൂടുതല്‍ തല്ല് കിട്ടിയത്. നാലോവറില്‍ താരം വഴങ്ങിയത് 52 റണ്‍സ്.
ഭുവനേശ്വര്‍ കുമാര്‍, സീന്‍ അബോട്ട്, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ