മുംബൈ: ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ തോൽവി ഡൽഹി ക്യാപിറ്റൽസിനെ നിരാശപ്പെടുത്തുന്നതായിരുന്നു. 209 റൺസ് എന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹി 91 റൺസിനാണ് തോൽവി വഴങ്ങിയത്. ഡൽഹിയുടെ റൺ ചെയ്സിനിടെ ഗ്രൗണ്ടിൽ നാടകീയ സംഭവങ്ങളും അരങ്ങേറി. മിന്നും ഫോമിൽ ബാറ്റ് വീശുന്ന ഡൽഹി ഓപ്പണർ ഡേവിഡ് വാർണർ പുറത്തായതിന് പിന്നാലെ മടങ്ങിപ്പോകുമ്പോൾ ഫീൽഡ് അമ്പയർ നിതിൻ മേനോനെ കലിപ്പിച്ച് നോക്കി തന്റെ അതൃപ്തി പ്രകടമാക്കിയതാണ് വലിയ ചർച്ചയായി മാറിയത്. അഞ്ചാം ഓവറിലായിരുന്നു ഗ്രൗണ്ടിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഓപ്പണർ ശ്രീകാർ ഭരതിനെ രണ്ടാം ഓവറിൽ നഷ്ടപ്പെട്ട ഡൽഹിക്ക്, മത്സരം ജയിക്കാൻ ഡേവിഡ് വാർണറുടെ മികച്ച ബാറ്റിങ് പ്രകടനം അനിവാര്യമായിരുന്നു. ഈ സമയത്താണു കാര്യങ്ങൾ മാറിയത്. ശ്രീലങ്കൻ ഓഫ് സ്പിന്നർ മഹീഷ് തീക്ഷണ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ വാർണർ വിക്കറ്റിനു മുന്നിൽ കുരുങ്ങി. താരങ്ങളുടെ അപ്പീലിനു പിന്നാലെ ഫീൽഡ് അമ്പയർ നിതിൻ മേനോൻ വാർണർ ഔട്ടാണെന്നു വിധിച്ചു.
ഉടൻ തന്നെ വാർണർ ഡിആർഎസിനു പോയി. എന്നാൽ വിക്കറ്റ് ലെങ്തിൽ പിച്ച് ചെയ്ത പന്ത്, വാർണറുടെ ഓഫ് സ്റ്റംപിന്റെ ബെയ്ൽസിനെ തഴുകി പുറത്തേക്കു പോകുന്നതായാണു വീഡിയോ റീപ്ലേയിൽ തെളിഞ്ഞത്. ഇതോടെ, ഫീൽഡ് അമ്പയറുടെ തീരുമാനപ്രകാരം വാർണർ ഔട്ട് തന്നെയെന്നു മൂന്നാം അമ്പയറും വിധിച്ചു.
പിച്ച് ചെയ്തതിനു ശേഷം സ്പിൻ ചെയ്ത് ഓഫ് സ്റ്റംപിനു പുറത്തേക്കു പോകുമെന്നു തോന്നിച്ച പന്തിൽ, വാർണർ ഔട്ടല്ല എന്നായിരുന്നു നിതിൻ മേനോന്റെ തീരുമാനം എങ്കിൽ ചെന്നൈ താരങ്ങൾ റിവ്യു എടുക്കുമായിരുന്നു. അപ്പോൾ വാർണർ ഔട്ടാകുമായിരുന്നില്ല. സ്ക്രീനിൽ ഔട്ടെന്നു തെളിഞ്ഞതിനു പിന്നാലെ, കടുത്ത അമർഷത്തോടെ നിതിൻ മേനോനെ തുറിച്ചുനോക്കിക്കൊണ്ടാണ് വാർണര്‍ പവിലിയനിലേക്കു മടങ്ങിയത്. സീസണിൽ ഉജ്വല ഫോമിൽ ബാറ്റുചെയ്യുന്ന വാർണർ 12 പന്തിൽ ഒരു ഫോർ അടക്കം 19 റൺസ് നേടിയതിനു ശേഷമാണു പുറത്തായത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates