തിരുവനന്തപുരം: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും കേരള താരവുമായ സഞ്ജു സാംസണിനെ വിമര്‍ശിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സച്ചിന്റെ വിമര്‍ശനം അനുചിതമാണ് എന്നാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഫൈനലില്‍ എത്തിയിരിക്കുകയാണ് സഞ്ജു. ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണ്. ഈ അവസരത്തില്‍ ആത്മവിശ്വാസം കെടുത്തുന്ന പരാമര്‍ശം സച്ചിനെ പോലുള്ള ഉന്നത കളിക്കാരില്‍ നിന്ന് ഉണ്ടാകരുതായിരുന്നു എന്നാണ് മന്ത്രി പറയുന്നത്.
രണ്ടാം പ്ലേഓഫില്‍ സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയ രീതിയെയാണ് സച്ചിന്‍ വിമര്‍ശിച്ചത്. അനാവശ്യ ഷോട്ടായിരുന്നു അത്. ആ ഷോട്ടിന് ശ്രമിക്കാതെ നിന്നിരുന്നെങ്കില്‍ കളി അതിലും നേരത്തെ ഫിനിഷ് ചെയ്യാന്‍ രാജസ്ഥാന് കഴിയുമായിരുന്നു എന്നും സച്ചിന്‍ പറഞ്ഞു. ഒരിക്കല്‍ കൂടി ഹസരംഗയാണ് അവിടെ സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഐപിഎല്‍ ഫൈനല്‍ നടക്കാനിരിക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നടത്തിയ സഞ്ജു വിമര്‍ശനം അനുചിതമാണെന്ന് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ഫൈനലില്‍ എത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍ നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണ്. ഇതുവരെയുള്ള ഫോം തുടര്‍ന്നാല്‍ കപ്പ് ഉയര്‍ത്താനുള്ള ശേഷി ആ ടീമിനും സഞ്ജുവിന്റെ നായക സ്ഥാനത്തിനുമുണ്ട്. 
ഈ അവസരത്തില്‍ ആത്മവിശ്വാസം കെടുത്തുന്ന പരാമര്‍ശം സച്ചിനെപ്പോലുള്ള ഉന്നത കളിക്കാരനില്‍ നിന്ന് ഉണ്ടാകരുതായിരുന്നു.
 
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates