കണ്ണുരുട്ടി ഫിഫ; 'വണ്‍ ലൗ' ആംബാന്‍ഡ് ധരിച്ചാല്‍ പണി കിട്ടും; ഏഴ് യൂറോപ്യന്‍ ടീമുകള്‍ പിന്‍മാറി

ഇംഗ്ലണ്ട്, വെയ്ല്‍സ്, ബെല്‍ജിയം, ഹോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഡെന്‍മാര്‍ക് ടീമുകളുടെ നായകന്‍മാരായിരുന്നു 'വണ്‍ ലൗ' ആംബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുമെന്ന് പ്രഖ്യാപിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദോഹ: സ്വവര്‍ഗാനുരാഗികളടക്കമുള്ള എല്‍ജിബിടിക്യു സമൂഹത്തോടുള്ള ഖത്തര്‍ ഭരണകൂടത്തിന്റെ നിലപാട് ലോകകപ്പിന് മുന്‍പ് വലിയ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. സ്വവര്‍ഗാനുരാഗമടക്കമുള്ളവ ഖത്തറില്‍ നിയമവിരുദ്ധമാണ്.

യൂറോപ്പില്‍ നിന്നുള്ള ടീമുകളും താരങ്ങളും ഈ നിലപാട് ചോദ്യം ചെയ്ത് രംഗത്തെത്തി. പ്രതിഷേധമെന്ന നിലയില്‍ 'വണ്‍ ലൗ' എന്ന് രേഖപ്പെടുത്തിയ ആംബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുമെന്ന് യൂറോപ്യന്‍ ടീമുകളുടെ ചില നായകന്‍മാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. മഴവില്‍ വര്‍ണത്തില്‍ 'വണ്‍ ലൗ' എന്ന് എഴുതിയ ആംബാന്‍ഡ് ധരിക്കാനായിരുന്നു തീരുമാനം.

ഇപ്പോഴിതാ ഈ തീരുമാനങ്ങളില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് അടക്കമുള്ള ടീമുകളുടെ ക്യാപ്റ്റന്‍മാര്‍. ഇംഗ്ലണ്ട്, വെയ്ല്‍സ്, ബെല്‍ജിയം, ഹോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഡെന്‍മാര്‍ക് ടീമുകളുടെ നായകന്‍മാരായിരുന്നു 'വണ്‍ ലൗ' ആംബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുമെന്ന് പ്രഖ്യാപിച്ചത്. 

എന്നാല്‍ വിവാദമായതോടെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഫിഫ രംഗത്തെത്തി. ഇതോടെയാണ് നായകന്‍മാര്‍ തീരുമാനം പിന്‍വലിച്ചത്. 'വണ്‍ ലൗ' ആംബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങിയാല്‍ മത്സരം തുടങ്ങി അടുത്ത നിമിഷം തന്നെ മഞ്ഞ കാര്‍ഡ് കാണിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടുമായാണ് ഫിഫ രംഗത്തെത്തിയത്. ഇതോടെയാണ് നായകന്‍മാരുടെ പിന്‍മാറ്റം. 

ഇന്ന് ഇറാനെതിരെ കളിക്കാനിറങ്ങുമ്പോള്‍ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പ്രഖ്യാപിച്ചിരുന്നു. സെനഗലിനെതിരായ പോരിനെത്തുമ്പോള്‍ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിക്കുമെന്ന് ഹോളണ്ട് ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡെയ്ക്കും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഫിഫ മുന്നറിയിപ്പുമായി എത്തിയത്. ഇതോടെയാണ് തീരുമാനം മാറ്റിയത്. 

ഏഴ് ടീമുകളും സംയുക്ത പ്രസ്താവന നടത്തിയാണ് പിന്‍മാറ്റം പ്രഖ്യാപിച്ചത്. ഫിഫയുടെ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്നു ടീമുകള്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com