മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. വനിതാ ഐപിഎല്‍ യാഥാര്‍ഥ്യമാകുന്നു. വനിതാ ഐപിഎല്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
അഞ്ച് ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്റ് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് പിന്നാലെ ഐപിഎല്‍ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഒരു ടീമില്‍ 18 താരങ്ങളെ എടുക്കാം. ഇതില്‍ ആറ് പേര്‍ വിദേശ താരങ്ങളായിരിക്കും. അഞ്ചില്‍ കൂടുതല്‍ വിദേശ താരങ്ങള്‍ പ്ലെയിങ് ഇലവനില്‍ പാടില്ല.
22 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാകുക. 20 പ്രാഥമിക ഘട്ട മത്സരങ്ങളും ഒരു എലിമിനേറ്റര്‍ പോരാട്ടം, ഫൈനൽ എന്ന ക്രമത്തിലായിരിക്കും മത്സരങ്ങള്‍. ടീമുകള്‍ തമ്മില്‍ പ്രാഥമിക ഘട്ടത്തില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ വരും. ഒന്നാം സ്ഥാനത്തുള്ള ടീം നേരിട്ട് ഫൈനലിലേക്ക് കടക്കും. രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകള്‍ തമ്മിലായിരിക്കും എലിമിനേറ്റര്‍ പോരാട്ടം. ഇതില്‍ വിജയിക്കുന്ന ടീമായിരിക്കും ഫൈനലിലെ രണ്ടാം സംഘം.
വനിതാ ഐപിഎല്‍ സംബന്ധിച്ച് ബിസിസിഐ അന്തിമ തീരുമാനം എടുത്തിട്ടില്ല. മാര്‍ച്ച് അവസാനം ആരംഭിക്കുന്ന പുരുഷ ടീമുകളുടെ ഐപിഎല്‍ പോരാട്ടത്തിന് മുന്‍പ് വനിതാ പോരാട്ടം നടത്താനുള്ള തീരുമാനത്തിനാണ് നിലവില്‍ മുന്‍തൂക്കം.
2025 വരെയുള്ള വനിതാ ടീമുകളുടെ അന്താരാഷ്ട്ര പോരാട്ടങ്ങള്‍ നിലവില്‍ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. ഏഴ് ടെസ്റ്റുകള്‍, 135 ഏകദിനങ്ങള്‍, 159 ടി20 പോരാട്ടങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്. ഈ കലണ്ടറിനെ ബാധിക്കാത്ത തരത്തില്‍ വനിതാ ഐപിഎല്ലിന് സമയം കണ്ടെത്താന്‍ ബിസിസിഐക്ക് സാധിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ