മെല്‍ബണ്‍: കരിയറിലെ അവസാന ടെസ്റ്റ് പരമ്പര കളിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇപ്പോള്‍ ശ്രദ്ധേയമായൊരു റെക്കോര്‍ഡില്‍ തന്റെ പേരും എഴുതിയിരിക്കുകയാണ് അദ്ദേഹം.
പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടാന്‍ താരത്തിനു സാധിച്ചു. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വാര്‍ണര്‍ 38 റണ്‍സില്‍ മടങ്ങി. റെക്കോര്‍ഡ് ബുക്കില്‍ പക്ഷേ അപ്പോഴേക്കും താരം തന്റഎ പേരും എഴുതിയിരുന്നു.
ഓസ്‌ട്രേലിയക്കു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന രണ്ടാമത്തെ താരമെന്ന അനുപമ നേട്ടമാണ് വാര്‍ണര്‍ സ്വന്തം പേരിലാക്കിയത്. മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സ്റ്റീവ് വോയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വാര്‍ണര്‍ രണ്ടാം സ്ഥാനം പിടിച്ചെടുത്തത്.
മൂന്ന് ഫോര്‍മാറ്റിലുമായി വാര്‍ണറുടെ റണ്‍സ് സമ്പാദ്യം 18,515 ആയി. 460 ഇന്നിങ്‌സുകളില്‍ നിന്നാണ് വാര്‍ണര്‍ ഇത്രയും റണ്‍സെടുത്തത്.
റിക്കി പോണ്ടിങാണ് പട്ടികയില്‍ ഒന്നാമന്‍. 667 ഇന്നിങ്‌സുകള്‍ കളിച്ച് 27,368 റണ്‍സാണ് പോണ്ടിങ് അടിച്ചെടുത്തത്. സ്റ്റീവ് വോ (18,469), അലന്‍ ബോര്‍ഡര്‍ (17,698), മൈക്കല്‍ ക്ലാര്‍ക്ക് (17,112) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ