ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് ടീം പരിശീലകനും മുന്‍ സിംബാബ്‌വെ ക്യാപ്റ്റനുമായ ആന്‍ഡി ഫ്‌ളവര്‍ ഓസ്‌ട്രേലിയയെ സഹായിക്കാന്‍ എത്തും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ആഷസ് പരമ്പരകള്‍ മുന്നില്‍ കണ്ടാണ് ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ പരിശീലകന്‍ കൂടിയായ ആന്‍ഡി ഫ്‌ളവറിനെ ഓസീസ് ടീമിലെത്തിക്കുന്നത്.
ടീമിന്റെ ഉപദേശകനായാണ് ആന്‍ഡി ഫ്‌ളവറിനെ ഓസീസ് ടീം നിയമിച്ചത്. ഈ രണ്ട് പോരാട്ടങ്ങളിലും മുന്‍ സിംബാബ്‌വെ താരം ടീമിനെ സഹായിക്കാനായി ഒപ്പമുണ്ടാകും.
55കാരനായ ആന്‍ഡി ഫ്‌ളവര്‍ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാളാണ്. പരിശീലകനെന്ന നിലയിലും ലോക ക്രിക്കറ്റില്‍ ഏറെ നേട്ടങ്ങള്‍ അവകാശപ്പെടാന്‍ ആന്‍ഡി ഫ്‌ളവര്‍ അര്‍ഹനാണ്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ വിപ്ലവകരമായി രീതിയില്‍ പരിവര്‍ത്തിപ്പിച്ച മിടുക്ക് ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. 2009 മുതല്‍ 2014 വരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറും മുഖ്യ പരിശീലകനുമായിരുന്നു ആന്‍ഡി ഫ്‌ളവര്‍.
അദ്ദേഹത്തിന്റെ പരിശീലക കാലത്ത് ഇംഗ്ലണ്ട് മൂന്ന് തവണ ആഷസ് കിരീടം നേടി. ഒരു ജയം ഓസ്‌ട്രേലിയന്‍ മണ്ണില്‍ വച്ചായിരുന്നു. 2010ല്‍ ഇംഗ്ലണ്ട് ടി20 ലോകകപ്പ് കിരീടം നേടുമ്പോള്‍ ആന്‍ഡി ഫ്‌ളവറായിരുന്നു പരിശീലകന്‍. 2012-13 സീസണില്‍ ഇന്ത്യക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര നേട്ടവും ആന്‍ഡിയുടെ മികവായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ