ലണ്ടന്‍: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 254 റൺസാണ് ഓസിസ് നേടിയത്. സെഞ്ച്വറിയുമായി ട്രാവിസ് ഹെഡും(105) ഹാഫ് സെഞ്ച്വറിയുമായി സ്റ്റീവന്‍ സ്മിത്തുമാണ് ഒസീസിനെ മികച്ച സ്കോറിൽ എത്തിച്ചത്. 106 പന്തിൽ നിന്നാണ് ട്രാവിസ് ഹെഡ് സെഞ്ച്വറി പൂർത്തിയാക്കിയത്. 63 റൺസുമായി സ്മിത്തും ക്രീസിലുണ്ട്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യൻ ബൗളർമാർ നൽകിയത്. ഓപ്പണർ ഉസ്മാന്‍ ഖവാജയെ (0) വിക്കറ്റിൽ കുടുക്കി മുഹമ്മദ് സിറാജാണ് ആദ്യ പ്രഹരം ഏൽപ്പിച്ചത്. നാലാം ഓവറില്‍ ആദ്യ വിക്കറ്റ് വീഴ്ത്തുമ്പോൾ ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സാണ് ഉണ്ടായിരുന്നത്. പിന്നാലെ എത്തിയ ലാബുഷെയ്‌നുമായി ചേർന്ന് വാര്‍ണർ സ്കോർബോർഡ് ചലിപ്പിച്ചു.
43 റൺസിൽ നിൽക്കുമ്പോഴാണ് വാർണറെ ഷാര്‍ദ്ദുല്‍ വീഴ്ത്തിയത് ഇന്ത്യയ്ക്ക് പിതീക്ഷയായി. പിന്നാലെ ലബുഷെയ്‌നെ (26) ഷമി ബൗള്‍ഡാക്കി. അതിനു പിന്നാലെയാണ് ട്രാവിസ് ഹെഡും സ്റ്റീവന്‍ സ്മിത്തും ഒന്നിക്കുന്നത്. ഇരുവരും ചേർന്ന് 162 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഏകദിന ശൈലിയില്‍ ബാറ്റ് വീശീയ ഹെഡ് ഇതുവരെ 14 ഫോറും ഒരു സിക്‌സും നേടി. സ്മിത്തിന്റെ അക്കൗണ്ടില്‍ ഏഴ് ബൗണ്ടറികളുണ്ട്.
നാല് പേസർമാരെയും ഒരു സ്പിന്നറെയും ടീമിലെടുത്താണ് ടീം ഇന്ത്യ ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്. ടെസ്റ്റിലെ ഒന്നാം നമ്പർ ബോളര്‍ ആർ. അശ്വിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. സ്പിന്‍ ബോളറായി ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണു ടീമിലുള്ളത്. യുവതാരം ഇഷാൻ കിഷനും ഫൈനല്‍ പോരാട്ടത്തില്‍ കളിക്കില്ല, ശ്രീകർ ഭരത്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷാർദൂൽ ഠാക്കൂർ, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യൻ ടീമിലെ പേസർമാർ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ