പവറായി സൂര്യയും ഇഷാനും; പഞ്ചാബിന്റെ റൺമല പൊളിച്ച് മുംബൈ; വമ്പൻ വിജയം

ഇഷാൻ കിഷന്റേും (75) സൂര്യ കുമാര്‍ യാദവിന്റേയും (66) മിന്നും പ്രകടനമാണ് വിജയം അനായാസമാക്കിയത്
സൂര്യകുമാർ യാദവും ഇഷാൻ കിഷനും ക്രീസിൽ/ ചിത്രം പിടിഐ
സൂര്യകുമാർ യാദവും ഇഷാൻ കിഷനും ക്രീസിൽ/ ചിത്രം പിടിഐ
Updated on
1 min read

മൊഹാലി: പഞ്ചാബ് കിങ്സിന് എതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്. പഞ്ചാബ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം നിഷ്പ്രയാസം മുംബൈ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 215 എന്ന വമ്പൻ ടോട്ടൽ അടിച്ചു കൂട്ടി. കൂറ്റൻ റൺമല ലക്ഷ്യമാക്കി ബാറ്റേന്തിയ മുംബൈ 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു. ഇഷാൻ കിഷന്റേും (75) സൂര്യ കുമാര്‍ യാദവിന്റേയും (66) മിന്നും പ്രകടനമാണ് വിജയം അനായാസമാക്കിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ലിയാം ലിവിംഗ്സ്റ്റോണ്‍ (82*), ജിതേഷ് ശര്‍മ്മ (49*) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിൽ 215 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ തുടക്കം അത്ര സുഖകരമായിരുന്നില്ല. സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് കയറും മുമ്പേ നായകൻ രോഹിത് ശര്‍മ സംപൂജ്യനായി മടങ്ങി. പിന്നാലെ എത്തിയ കാമറൂണ്‍ ഗ്രീനും ഇഷാൻ കിഷനും നില മെച്ചപ്പെടുത്തുകയായിരുന്നു. 23 റണ്‍സിൽ ഗ്രീനിനെ നഥാന്‍ എല്ലിസ് മടക്കി.

അതിനു പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും ഇഷാനും ചേർന്ന് കളിയുടെ ​ഗതിമാറ്റുകയായിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 55 പന്തിൽ നിന്ന് 116 റൺസാണ് അടിച്ചുകൂട്ടിയത്. സൂര്യയും ഇഷാനും കൂറ്റൻ അടികളിലൂടെ പഞ്ചാബ് ബൗളർമാരെ പറത്തിയതോടെ മുംബൈ സ്കോർ 150 കടന്നു. എന്നാൽ 16-ാം ഓവറില്‍ സൂര്യകുമാറിനെ മടക്കി നഥാന്‍ എല്ലിസ് ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ ഇഷാന്റെ വിക്കറ്റും മുംബൈയ്ക്ക് നഷ്ടപ്പെട്ടു. 41 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ 75 റണ്‍സെടുത്താണ് കിഷന്‍ ക്രീസ് വിട്ടത്. 

പിന്നാലെ എത്തിയ ടിം ഡേവിഡും തിലക് വര്‍മയും മിന്നും പ്രകടനം കാഴ്ചവെച്ചതോടെ മുംബൈയ്ക്ക് കാര്യങ്ങൾ എളുപ്പമായി. മൂന്നോവറില്‍ വെറും 21 റണ്‍സായി മുംബൈയുടെ വിജയലക്ഷ്യം. പിന്നാലെ ഡേവിഡും തിലകും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിനെ വിജയതീരത്തെത്തിച്ചു. അര്‍ഷ്ദീപിന്റെ പന്തില്‍ തകര്‍പ്പന്‍ സിക്‌സോടെ തിലകാണ് വിജയറണ്‍ കുറിച്ചത്. ഡേവിഡ് 19 റണ്‍സെടുത്തും തിലക് 26 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. പഞ്ചാബിനുവേണ്ടി നഥാന്‍ എല്ലിസ് രണ്ട് വിക്കറ്റെടുത്തു. ഋഷി ധവാന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com