ന്യൂഡൽഹി: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള പോരാട്ടത്തിന് പിന്നാലെ ശ്രദ്ധാ കേന്ദ്രങ്ങളായത് വിരാട് കോഹ്‍ലിയും ഡൽഹി ടീം ഡയറക്ടർ സൗരവ് ഗാംഗുലിയുമായിരുന്നു. മത്സര ശേഷം ഇരുവരും ഹസ്തദാനം നടത്തിയതാണ് ആരാധകരിൽ കൗതുകമുണ്ടാക്കിയത്.
ഇരുവരും തമ്മിൽ ശീതസമരത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ഐപിഎല്ലിൽ തന്നെ ഇരു ടീമുകൾ ആദ്യ ഘട്ടത്തിൽ നേർക്കുനേർ വന്നപ്പോൾ, ക്യാച്ചെടുത്ത ശേഷം ഡൽഹി ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന ഗാംഗുലിയെ ധോനി തുറിച്ചു നോക്കിയതും മത്സര ശേഷം ഇരുവരും ഹസ്തദാനം നടത്താതും ശ്രദ്ധേയമായിരുന്നു. ഇരുവരും തമ്മിലുള്ള ശീതസമരത്തിന് ഇപ്പോഴും വിരാമം വന്നിട്ടില്ലെന്നും വ്യാഖ്യാനങ്ങളുണ്ടായി.
പിന്നാലെയാണ് ഇന്നലെ ഹസ്തദാനം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹസ്തദാനത്തിന് ശേഷം അൽപ്പം സംസാരിയ്ക്കുകയും ചെയ്തു. പിന്നാലെ കോഹ്‌ലിയുടെ ചുമലിൽ തട്ടിയാണ് ഗാംഗുലി കൈ കൊടുത്തത്.
ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരിക്കുമ്പോഴുള്ള പ്രശ്നങ്ങൾ ഇരുവർക്കുമിടയിൽ ഇപ്പോഴും നിൽക്കുന്നുണ്ടെന്നാണ് അന്ന് കൈ കൊടുക്കാൻ മടിച്ച സംഭവം ചൂണ്ടിക്കാട്ടി ആരാധകർ സംശയം പ്രകടിപ്പിച്ചത്. ഗാംഗുലി അധ്യക്ഷനായിരിക്കുമ്പോൾ കോഹ്‌ലിയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. ടി20 ലോകകപ്പിന് പിന്നാലെ നായക സ്ഥാനത്തു നിന്നു കോഹ്‌ലി പിൻമാറി. എന്നാൽ ഏകദിന നായക സ്ഥാനത്തു നിന്നു പിന്നീട് കോഹ്‌ലിയെ മാറ്റിയത് താരത്തെ ചൊടിപ്പിച്ചു.
ഗാംഗുലിയുടെ താത്പര്യമാണ് ഇതിനു പിന്നിലെന്ന അഭ്യൂഹങ്ങളും പരന്നു. എന്നാൽ നായക സ്ഥാനം രോഹിതിന് കൈമാറും മുൻപ് കോഹ്‌ലിയുമായി ചർച്ച നടത്തിയെന്നായിരുന്നു ഗാംഗുലി വ്യക്തമാക്കിയത്. ഈ സംഭവങ്ങൾക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ