ജയിക്കാന്‍ അവസാന പന്തിൽ ഒരു റണ്‍സ്; റിങ്കുവിന്റെ സിക്‌സിന് സംഭവിച്ചത് എന്ത്? 

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയത്.
റിങ്കു സിങ്ങിന്റെ ബാറ്റിങ്, പിടിഐ
റിങ്കു സിങ്ങിന്റെ ബാറ്റിങ്, പിടിഐ
Updated on
2 min read

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയത്. ഓസീസ് മുന്നോട്ടു വെച്ച കൂറ്റന്‍ ലക്ഷ്യമായ 209 റണ്‍സ് ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 14 പന്തില്‍ നാലു ഫോറുകള്‍ സഹിതം 22 റണ്‍സുമായി പുറത്താകാതെ നിന്ന റിങ്കു സിങ്ങിന്റെയും അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ എന്നിവരുടെയും ബാറ്റിങ്ങിന്റെ പിന്‍ബലത്തിലാണ് ഇന്ത്യയുടെ വിജയം. 

അവസാന ഓവറില്‍ വിജയത്തിലേക്ക് ഏഴു റണ്‍സ് വേണമെന്നിരിക്കേ മൂന്ന് വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടത് ആശങ്ക നിറച്ചെങ്കിലും, അവസാന പന്തില്‍ സിക്‌സറടിച്ച് റിങ്കു സിങ് ഇന്ത്യന്‍ വിജയം രാജകീയമാക്കുകയായിരുന്നു. എന്നാല്‍ അവസാന പന്ത് ഓവര്‍ സ്‌റ്റെപ്പ് ചെയ്തതിന് അമ്പയര്‍ നോബോള്‍ വിളിച്ചതോടെ, റിങ്കുവിന്റെ സിക്‌സര്‍ കൂടാതെ തന്നെ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. ഇതോടെ ഈ സിക്‌സര്‍ സ്‌കോര്‍ ബോര്‍ഡിലും ചേര്‍ക്കില്ല.

അവസാന ഓവറില്‍ സീന്‍ ആബട്ട് ആണ് ബൗള്‍ ചെയ്തത്. ഒരോവറില്‍ ഇന്ത്യയ്ക്ക് വേണ്ടത് ഏഴു റണ്‍സ്. ആദ്യ പന്തില്‍ തന്നെ റിങ്കു സിങ് ബൗണ്ടറി കണ്ടെത്തി. ഇതോടെ വിജയം അഞ്ചു പന്തില്‍ വെറും മൂന്ന് റണ്‍സ് മാത്രം അകലെയായി. ആബട്ടിന്റെ രണ്ടാമത്തെ പന്ത് കണക്ട് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും വിക്കറ്റ് കീപ്പറിന് പന്ത് ഗ്ലൗസിനുള്ളില്‍ ഒതുക്കാന്‍ കഴിയാതെ വന്ന നിമിഷം അവസരമാക്കി ഒരു റണ്‍സ് നേടി. ഇതോടെ നാലു പന്തില്‍ രണ്ടു റണ്‍സായി ലക്ഷ്യം. 

ആബട്ടിന്റെ മൂന്നാമത്തെ പന്തില്‍ അക്ഷര്‍ പട്ടേല്‍ പുറത്തായി. ഇതോടെ ലക്ഷ്യം മൂന്ന് പന്തില്‍ രണ്ടായി മത്സരം മുറുകി. രവി ബിഷ്‌ണോയ് ആണ് ക്രീസില്‍ വന്നത്. ആബട്ടിന്റെ പന്തില്‍ കണക്ട് ചെയ്യാന്‍ ബിഷ്‌ണോയിക്ക് സാധിച്ചില്ല. എന്നാല്‍ സ്‌ട്രൈക്ക് നേടാന്‍ വേണ്ടി റിങ്കു സിങ് സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഓടിയെത്തി. എന്നാല്‍ ബിഷ്‌ണോയിക്ക് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഓടിയെത്താന്‍ സാധിച്ചില്ല. ബിഷ്‌ണോയ് റണ്‍ ഔട്ടായതോടെ, അര്‍ഷ്ദീപ് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ എത്തി. അപ്പോള്‍ ജയിക്കാന്‍ രണ്ടു പന്തില്‍ രണ്ട് റണ്‍സ് വേണം. ആബട്ടിന്റെ പന്തില്‍ ഡീപ് മിഡ് വിക്കറ്റിലേക്ക് അടിച്ച റിങ്കു രണ്ടാമത്തെ റണ്‍സിനും ഓടി. റിങ്കു സുരക്ഷിതമായി സ്‌ട്രൈക്കര്‍ എന്‍ഡില്‍ എത്തിയെങ്കിലും അര്‍ഷ്ദീപിന് ഓടിയെത്താന്‍ സാധിച്ചില്ല.

ഇതോടെ അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് വീണത്. എന്തും സംഭവിക്കും എന്ന ഘട്ടം. ഒരു പന്തില്‍ ഒരു റണ്‍സ്. ബാറ്റ് ചെയ്യുന്നത് റിങ്കു. ആബട്ടിന്റെ പന്ത് ലോംഗ് ഓണിലൂടെ പറത്തി സിക്‌സ് നേടി മത്സരം രാജകീയമാക്കി. എന്നാല്‍ ഓവര്‍ സ്‌റ്റൈപ്പിന് അമ്പയര്‍ നോ ബോള്‍ വിളിച്ചു. ഇന്ത്യയ്ക്ക് ജയിക്കാന്‍ ഒരു റണ്‍സ് മാത്രം മതിയെന്നിരിക്കേ നോ ബോള്‍ വഴങ്ങിയതിന് ലഭിച്ച ഒരു റണ്‍സ് മാത്രം മതിയായിരുന്നു ഇന്ത്യയ്ക്ക്. ഐസിസി നിയമം അനുസരിച്ച് നോബോളിന് ലഭിച്ച ഒരു റൺസ് പരി​ഗണിക്കുകയായിരുന്നു. ഇതോടെയാണ് റിങ്കു സിങ്ങിന്റെ സിക്‌സ് പാഴായത്.  ഇന്ത്യയ്ക്ക് ജയിക്കാന്‍ ഒരു റണ്‍സില്‍ കൂടുതല്‍ വേണമായിരുന്നെങ്കില്‍ റിങ്കുവിന്റെ സിക്‌സ് കൂട്ടുമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com